തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഒരു പ്രതി കൂടി പിടിയിൽ
ആലുവയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. നിരണം സ്വദേശി വരുണാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഒളിവിലുള്ളവർക്കായി അന്യസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
അതേസമയം കേസ് ഗൂഢാലോചനയെന്നാണ് സൂചന. സഹജീവനക്കാരിയുടെ ക്വട്ടേഷൻ ബന്ധം അന്വേഷണസംഘം പരിശോധിക്കും. ബിസിനസ് വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കാൻ സ്പാ ഉടമകളുടെ മൊഴികളും ഫോൺ രേഖകളും പൊലീസ് വിശദമായി വിശകലനം ചെയ്ത് വരികയാണ്.
സംഭവത്തിന് പിന്നിൽ കൃത്യമായ പ്ലാനിങ് നടന്നതായാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. സ്ഥാപനത്തിലെ സഹജീവനക്കാരിക്ക് ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും അവരാണ് അക്രമി സംഘത്തെ സ്പായിലേക്ക് എത്തിച്ചതെന്നും അതിജീവിത പോലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയനിഴലിലുള്ള സഹജീവനക്കാരിയുടെ ഫോൺ രേഖകളും മുൻകാല ബന്ധങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ബിസിനസ് വൈരാഗ്യമോ മറ്റ് ഗൂഢാലോചനകളോ കേസിന് പിന്നിലുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതികളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ബാക്കിയുള്ളവർ കേരളം വിട്ടതായാണ് പൊലീസിന്‍റെ നിഗമനം. ഒളിവിലുള്ളവർക്കായി ഉടൻ തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ തിരുവല്ല ഡിവൈഎസ്പിയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Adjust Story Font
16

