തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം; നാല് പേർ അറസ്റ്റിൽ
മോഷണത്തിൽ പങ്കാളിയായ മറ്റൊരാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ശരത്ത്, രാജൻ, ഷീബ,റീന എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തിൽ പങ്കാളിയായ മറ്റൊരാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് .
മണക്കാട് ശ്രീ ശിവം റെസിഡൻസിയിലെ അഞ്ചാം നമ്പർ ഫ്ലാറ്റിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ മോഷണം. ഫ്ലാറ്റിലെ താമസക്കാരിയായ ചന്ദ്ര എന്ന വയോധികയുടെ തലക്കടിച്ചു വീഴ്ത്തി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. മാലിന്യം ശേഖരിക്കുന്ന കോപ്പറേഷൻ ജീവനക്കാർ എന്ന പേരിലാണ് മോഷണസംഘം ഫ്ലാറ്റിനുള്ളിൽ എത്തിയത്.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസ് പ്രതികൾക്കായി വല വിരിച്ചത്. ഒടുവിലാണ് തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരി അടക്കം നാലുപേർ പൊലീസിന്‍റെ പിടിയിലായത്. സിനിമ കഥയെ വെല്ലുന്ന രീതിയിലായിരുന്നു മോഷണ ആസൂത്രണം. ശരത്തും ഷീബയും ചേർന്നാണ് മോഷണത്തിന്‍റെ തിരക്കഥ രചിച്ചത്. പിന്നാലെ റീനയും സംഘത്തിന്‍റെ ഭാഗമായി. ജയിലിൽ തനിക്കൊപ്പം അന്തേവാസികൾ ആയിരുന്ന രാജനെയും ബാബുവിനെയും ദൗത്യത്തിനായി ഒപ്പം കൂട്ടി. മോഷണ മുതൽ വിറ്റ ജ്വല്ലറിയിൽ നിന്ന് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. പ്രതികളെ മോഷണം നടന്ന ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. സംഘത്തിനുള്ള ബാബുവിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16

