വിദ്വേഷ പ്രചാരണങ്ങൾക്ക് എതിരെയുള്ള തിരിച്ചടിയായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പ്: റസാഖ് പാലേരി
പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൽ അധികാരത്തിലെത്താൻ ബിജെപി വളരെ തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു

കോഴിക്കോട്: കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും വിഭാഗീയതയ്ക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായിരിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വടക്കമ്പാട് ജിഎൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൽ അധികാരത്തിലെത്താൻ ബിജെപി വളരെ തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പലയിടങ്ങളിലും വീടുവീടാന്തരം കയറി വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള കുപ്രചാരണങ്ങളാണ് നടന്നതെന്ന് റസാഖ് പാലേരി ആരോപിച്ചു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള അനൗൺസ്മെന്റ് വിവാദം ഇതിന്റെ ഭാഗമായിരുന്നു. ഔദ്യോഗിക വാഹനത്തിലൂടെ തന്നെ ഇത്തരം അനൗൺസ്മെന്റുകൾ നടത്തി വിഭാഗീയത സൃഷ്ടിക്കാൻ ശ്രമം നടന്നു. എന്നാൽ പേരാമ്പ്രയിലെ പ്രബുദ്ധരായ ജനങ്ങൾ ഇത്തരം കുപ്രചാരണങ്ങളെ തള്ളിക്കളയുമെന്നും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കരുത്തുപകരുന്ന വിധിയെഴുത്ത് അവിടെ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പണം നൽകി വോട്ട് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ഇത്തരം തന്ത്രങ്ങൾ കേരളത്തിൽ വിലപ്പോകില്ല. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപി സ്ഥാനാർഥികളുടെ നീക്കങ്ങൾക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു
Adjust Story Font
16

