Quantcast

ഡ്രോണ്‍ വഴിയും നാട്ടുകാരുടെ സഹായത്തോടെയും തെരച്ചില്‍: മാര്‍ട്ടിനെ പൊലീസ് പിടിച്ചത് ഇങ്ങനെ

ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തൃശൂരിലെ മുണ്ടൂരിൽ നിന്നാണ് പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    11 Jun 2021 2:48 AM GMT

ഡ്രോണ്‍ വഴിയും നാട്ടുകാരുടെ സഹായത്തോടെയും തെരച്ചില്‍: മാര്‍ട്ടിനെ പൊലീസ് പിടിച്ചത് ഇങ്ങനെ
X

ഇന്നലെ രാത്രി അറസ്റ്റിലായ കൊച്ചി മറൈന്‍ ഡ്രൈവ് ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തൃശൂരിലെ മുണ്ടൂരിൽ നിന്നാണ് പിടികൂടിയത്.

രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിന് ഒടുവിലാണ് കൊച്ചി ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാർട്ടിൻ പോലീസ് പിടിയിലാകുന്നത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്. തൃശ്ശൂർ മുണ്ടൂർ അയ്യൻകുന്ന്‌ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒളിത്താവളത്തിൽ നിന്നുമാണ് ഇയാള്‍ പിടിയിലായത്. വലിയ സന്നാഹങ്ങളുമായാണ് കൊച്ചിയില്‍ നിന്നുള്ള പോലീസ് ടീം മുണ്ടൂരിലെത്തിയത്.

തണ്ടര്‍ പൊലീസും സിറ്റി ഷാഡോ പൊലീസും ചേര്‍ന്നാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങള്‍ മുഴുവന്‍ പൊലീസ് മാര്‍ട്ടിന്റെ പിറകിലുണ്ടായിരുന്നു എന്ന് പറയുന്നു തെരച്ചിലിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍. ആദ്യം അറസ്റ്റ് ചെയ്തത് മാര്‍ട്ടിനെ രക്ഷപ്പെടാനും ഒളിവ് ജീവിതം നയിക്കാനും സഹായിച്ച വ്യക്തികളെയാണ്. വാഹനങ്ങളും പിടിച്ചെടുത്തു.

പിടിയിലായ പ്രദേശത്ത് മാര്‍ട്ടിന് ഉണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നത് ഇന്നലെ ഉച്ചയോടുകൂടിയാണ്. തുടര്‍ന്ന് ഡ്രോണ്‍ അടക്കമുള്ള സന്നാഹങ്ങളുമായി വീണ്ടും തെരച്ചില്‍. പ്രദേശത്ത് പ്രതിക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങള്‍ ഏതൊക്കെയാണ് എന്നാണ് ഡ്രോണ്‍ പരിശോധനയിലൂടെ കണ്ടെത്തിയത്. അത്തരം ഇടങ്ങളില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു.

ഒരുതവണ ഒരു ഫ്ലാറ്റില്‍ നിന്ന് പിടികൂടാനായെങ്കിലും രക്ഷപ്പെട്ടു. പിന്നെ ഒളിച്ചിരുന്നത് ഒരു ചതുപ്പില്‍. പിന്നെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഒരു ടെറസില്‍ ഒളിച്ചിരിക്കുകയായിരുന്ന മാര്‍ട്ടിനെ പൊലീസ് പിടികൂടിയത്. പ്രദേശവാസികളുടെ നല്ല സപ്പോര്‍ട്ട് പ്രതിയെ പിടിക്കാന്‍ തങ്ങള്‍ക്ക് സഹായകമായെന്നും പൊലീസ് പറയുന്നു.

മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ 27കാരിയെ ഒരുവര്‍ഷത്തോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിയാണ് മാര്‍ട്ടിന്‍ ജോസഫ്. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്. സമാന പരാതിയുമായി കാക്കനാട് സ്വദേശിയായ മറ്റൊരു യുവതിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്.


TAGS :

Next Story