Quantcast

കളി കാര്യമാണ്, ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയനീക്കം; ഇ.ഡി നോട്ടീസ് കിട്ടിയെന്ന് തോമസ് ഐസക്

ഇ.എം.എസ് അക്കാദമിയിൽ ക്ലാസുള്ളതിനാൽ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ഐസക് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-07-18 10:28:30.0

Published:

18 July 2022 10:19 AM GMT

കളി കാര്യമാണ്, ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയനീക്കം; ഇ.ഡി നോട്ടീസ് കിട്ടിയെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ(ഇ.ഡി) സമൻസ് ലഭിച്ചതായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ-മെയിൽ വഴിയാണ് സമൻസ് ലഭിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണ് ഇ.ഡി നോട്ടിസെന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടിസ് അയച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഐസക് നിഷേധിച്ചിരുന്നു.

കിഫ്ബി പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്നുള്ള സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം സ്വന്തമാക്കിയെന്നും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിൽ ക്രമക്കേടുണ്ടെന്നുമാണ് കിഫ്ബിക്കെതിരെ ഉയർന്നിരിക്കുന്ന കുറ്റങ്ങൾ. എന്നാൽ, കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും പൊക്കിക്കൊണ്ടുവന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഐസക് ആരോപിച്ചു. നാളെ ഇ.എം.എസ് അക്കാദമിയിൽ ക്ലാസുള്ളതിനാൽ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡിയുടെ സമൻസ് കുറച്ചുമുൻപ് ഇ-മെയിലിലാണ് ലഭിച്ചിരിക്കുന്നതെന്ന് ഐസക് പറഞ്ഞു. ഈ മാസം 13ന് സ്പീഡ് പോസ്റ്റ് വഴി സമൻസ് അയച്ചിരുന്നുവെന്നും ഇ.ഡി ചില പത്രക്കാർക്ക് സമൻസ് ലീക്ക് ചെയ്തുനൽകിയപ്പോഴും തനിക്കതു ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ''ഇ.ഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞുവെന്നാണ് എന്റെ ധാരണ. സി.എ.ജിയും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റും ഇ.ഡിയും ഒത്തുചേർന്നാണല്ലോ കെണിയൊരുക്കാൻ നോക്കിയത്. ഒന്നും നടന്നില്ല.''-ഐസക് കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കിഫ്ബിക്കെതിരെ വീണ്ടും ഇ.ഡി. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇ.ഡിയുടെ സമൻസ് കുറച്ചുമുമ്പ് ഇ-മെയിലിൽ ലഭിച്ചു. 13-07-2022-ന് സ്പീഡ് പോസ്റ്റ് വഴി അയച്ചതാണുപോലും. അയച്ചത് ഞാൻ 15 വർഷം മുമ്പ് താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേൽവിലാസത്തിലും. അപ്പോൾ ഇ.ഡി ചില പത്രക്കാർക്ക് സമൻസ് ലീക്ക് ചെയ്തുനൽകിയപ്പോഴും എനിക്കതു ലഭിച്ചിരുന്നില്ല. അപ്പോൾ കളി കാര്യമാണ്.

പക്ഷേ ഇ.ഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞൂവെന്നാണ് എന്റെ ധാരണ. സി.എ.ജിയും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റും ഇ.ഡിയും ഒത്തുചേർന്നാണല്ലോ കെണിയൊരുക്കാൻ നോക്കിയത്. ഒന്നും നടന്നില്ല. കേരളത്തിലെ ജനങ്ങൾ ഈ ആക്ഷേപങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ പുറപ്പാടിന്റെ ലക്ഷ്യമെന്ത്? ബി.ജെ.പിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം. ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമായി ഇ.ഡി അധഃപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും.

എന്തൊക്കെയാണ് ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ?

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശനാണയ ചട്ടലംഘനം, കള്ളപ്പണം തുടങ്ങിയവയൊക്കെ അന്വേഷിക്കാനുള്ള കേന്ദ്രസർക്കാർ ഏജൻസിയാണ്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണയ നിയമലംഘനം ഉണ്ടെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരിന് മസാലബോണ്ട് എടുക്കാനുള്ള അധികാരം ഇല്ലായെന്നുള്ളതാണ് ആദ്യത്തെ വാദം. സംസ്ഥാന സർക്കാരിന് ഇല്ലായെന്നതു ശരി. പക്ഷേ കിഫ്ബിയെന്നാൽ സംസ്ഥാന സർക്കാരല്ല. കിഫ്ബി ഒരു 'ബോഡി കോർപ്പറേറ്റ്' ആണ്. നിയമസഭ പാസ്സാക്കിയ കിഫ്ബി നിയമത്തിൽ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.

ഭരണഘടന പ്രകാരം വിദേശവായ്പയും വിദേശനാണയവും സംബന്ധിച്ച് നിയമങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാരിനേ അധികാരമുള്ളൂ. അങ്ങനെ കേന്ദ്രസർക്കാർ നിർമ്മിച്ച നിയമമാണ് The Foreign Exchange Management Act (FEMA). ഫെമ നിയമപ്രകാരം വിദേശവായ്പകൾ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസർവ്വ് ബാങ്കിൽ നിക്ഷിപ്തമാണ്. ഈ അധികാരം ഉപയോഗിച്ച് റിസർവ്വ് ബാങ്ക് ഒരു മാസ്റ്റർ സർക്കുലർ (RBI/FED/2015-16/15 FED (Master Direction No.5/2015-16)) പുറപ്പെടുവിച്ചു. മാസ്റ്റർ ഡയറക്ഷന്റെ മൂന്നാം വകുപ്പിലാണ് മസാല ബോണ്ടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത്. വകുപ്പ് (3.3.2) പ്രതിപാദിക്കുന്നത് ആർക്കൊക്കെ മസാലബോണ്ടുകൾ പുറപ്പെടുവിക്കാമെന്നതാണ്. അതുപ്രകാരം ബോഡി കോർപ്പറേറ്റുകൾക്ക് മസാല ബോണ്ട് വായ്പയെടുക്കാനുള്ള അവകാശമുണ്ട്(Any corporate or body corporate is eligible to issue such bonds). കിഫ്ബി നിയമപ്രകാരം ഒരു ബോഡി കോർപ്പറേറ്റാണെന്നു നേരത്തേ പറഞ്ഞുവല്ലോ.

700 മില്യൺ ഡോളറിൽ താഴെയുള്ള മസാല ബോണ്ടുകൾ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാകും. നേരിട്ട് ഹാജരാകേണ്ടതില്ല. അംഗീകൃത ബാങ്ക് പോലുള്ള ഏജൻസികൾ വഴി അപേക്ഷകളും വിശദീകരണങ്ങളും നൽകിയാൽ മതി. റിസർവ്വ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള ചിട്ടകൾ പ്രകാരം ആക്‌സിസ് ബാങ്ക് വഴി അപേക്ഷ നൽകി. 2,150 കോടി രൂപയ്ക്കുള്ള മസാല ബോണ്ടുകൾ പുറത്ത് ഇറക്കുന്നതിനാണ് 2018 ജൂൺ ഒന്നിന് റിസർവ്വ് ബാങ്കിൽനിന്ന് അനുമതിയും ലഭിച്ചു.

കൂട്ടത്തിൽ ഒന്നു പറയട്ടെ. കിഫ്ബി വിവാദത്തിനുശേഷം ബോഡി കോർപ്പറേറ്റുകൾക്ക് മസാല ബോണ്ട് ഇറക്കാനുള്ള അവകാശം ചട്ടഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. 2019 ജനുവരി 16ന് ആർ.ബി.ഐ ചട്ടം ഭേദഗതി ചെയ്തു. അതുപ്രകാരം ഭാവിയിൽ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ കഴിയില്ല. ഈ ഭേദഗതി വരുന്നതിനു മുൻപു തന്നെ കിഫ്ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തു കഴിഞ്ഞിരുന്നല്ലോ. അതുകൊണ്ട് കിഫ്ബി വായ്പയ്ക്കു ചട്ടഭേദഗതി ബാധകമല്ല.

ഇന്ത്യയിൽ മസാല ബോണ്ട് ഇറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്ഥാപനമല്ല കിഫ്ബി. ഉദാഹരണത്തിന് കിഫ്ബിയുടേതിനു സമാനമായ ലീഗൽ സ്റ്റാറ്റസുള്ള സ്ഥാപനമാണ് കേന്ദ്രസർക്കാരിന്റെ നാഷണൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.എ.ഐ). എൻ.എച്ച്.എ.ഐയ്ക്ക് മസാലബോണ്ടു വഴി 5,000 കോടി രൂപ സമാഹരിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകുകയും അവർ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബി എടുത്തത് മാത്രം ഫെമ ലംഘനവും കള്ളപ്പണവും ആകുന്നത്?

റിസർവ്വ് ബാങ്കിൽ നിന്ന് അനുമതി വാങ്ങുക മാത്രമല്ല, എല്ലാ മാസവും വായ്പാ പണത്തിന്റെ ഉപയോഗം സംബന്ധിച്ച് നിശ്ചിത ഫോമിൽ റിസർവ്വ് ബാങ്കിനു സമർപ്പിക്കുന്നുമുണ്ട്. ഇതുവരെ റിസർവ്വ് ബാങ്ക് ഇതിൽ എന്തെങ്കിലും അനധികൃതമായിട്ടുള്ളതു കണ്ടിട്ടില്ല. റിസർവ്വ് ബാങ്ക് ഇതുവരെ കാണാത്ത ഫെമ ലംഘനമാണ് ഇ.ഡി കഴിഞ്ഞ രണ്ടു വർഷമായി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കൂടുതൽ വിശദീകരണത്തിനായി എന്നെ വിളിപ്പിച്ചിരിക്കുകയാണ്.

ഫെമ ഒരു സിവിൽ നിയമം ആയതുകൊണ്ടായിരിക്കാം കേസിന് എരിവും പുളിയും നൽകാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമംകൂടി എടുത്തുവീശാൻ ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. അംഗീകൃത പൊതുമേഖലാ ബാങ്കുകൾ വഴിയാണ് കെ.വൈ.സി എല്ലാം പരിശോധിച്ച് മസാല ബോണ്ടിൽ പണം നിക്ഷേപിക്കുന്നത്. ഈ പണമാവട്ടെ കിഫ്ബിയിൽനിന്നു നൽകുന്നത് ബാങ്കുകളിലൂടെ പൊതുമേഖലാ നിർവ്വഹണ ഏജൻസികൾക്കാണ്. ഇതിൽ ഏതു ഘട്ടത്തിലാണ് കള്ളപ്പണം കയറ്റി 'അലക്കാൻ' കഴിയുന്നത്?

ഇനി ഹാജരാകുന്നതിന്റെ കാര്യം. നാളെ ഏതായാലും പറ്റില്ല. ഇ.എം.എസ് അക്കാദമിയിൽ മൂന്ന് ക്ലാസുകളുണ്ട്. പിന്നീടുള്ളത് പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും.

Summary: ''It's BJP's new political move'' Thomas Isaac clarifies that he had received the ED notice in KIIFB masala bond case

TAGS :

Next Story