കൊടുങ്ങല്ലൂരിൽ ആർഎസ്എസ് പ്രവർത്തകനെ മർദിച്ച് ജനനേന്ദ്രിയം മുറിച്ച കേസ്; ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാർ പിടിയിൽ
എസ് ഡി പി ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കഴിഞ്ഞ ദിവസം സഹോദരൻ ആരോപിച്ചിരുന്നു

Photo: Special arrangement
തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിക്കുകയും കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത കേസിൽ എറണാകുളം കൂനംമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരനും സഹായികളും പിടിയിൽ. ആലപ്പുഴ തുറവൂർ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ സുദർശനന് മർദനമേറ്റ കേസിലാണ് ആശ്രമം നടത്തിപ്പുകാരൻ അമൽ, സഹായികളായ നിതിൻ,ആരോമൽ എന്നിവർ അറസ്റ്റിലായത്.
ആശ്രമത്തിലെ സഹഅന്തേവാസിയുടെ അതിക്രൂരമായ പീഡനത്തിലാണ് സുദർശനന് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ നൽകാൻ പോലും തയ്യാറാകാതെ ആശ്രമം നടത്തിപ്പുകാർ ഇയാളെ റോഡിലുപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
എസ് ഡി പി ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം സുദർശന്റെ അനുജൻ മുരുകൻ ആരോപിച്ചിരുന്നു. ചേർത്തല മുനീർ വധക്കേസിലെ പ്രതിയാണ് സുദർശനും സഹോദരനും. സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വരഹിതമായ പീഡനമെന്നും മുരുകൻ പറഞ്ഞിരുന്നു.
സുദർശനന്റെ ജനനേന്ദ്രിയത്തിൽ മുറിവേറ്റതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ നഗ്നനായ നിലയില്‍ റോഡരികിൽ നിന്നാണ് സുദര്‍ശനെ കണ്ടെത്തിയത്. നിലവിൽ തൃശൂര്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ് സുദർശൻ.
Adjust Story Font
16

