യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരളത്തിലെ മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിയത്

കൊച്ചി: കേരളത്തിലെ മൂന്ന് ഗവൺമെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെതാണ് നടപടി. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിയത്.
തിരുവനന്തപുരം ഗവ. ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവ. ലോ കോളേജിലെ വി.ആർ ജയദേവൻ, എറണാകുളം ഗവ. ലോ കോളേജിലെ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. 2018 ലെ യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്നും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ കണ്ടെത്തി.
യുജിസി മാനദണ്ഡപ്രകാരം പ്രവൃത്തിപരിചയവും, റിസർച്ച് സ്കോർറും, ഇന്റർവ്യൂവും പരിഗണിച്ച് മാത്രമേ പ്രിൻസിപ്പൽമാരെ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കാൻ പാടുള്ളു, എന്നാൽ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ട്രിബ്യൂണൽ കണ്ടെത്തി.മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാരിന് ട്രിബ്യൂണൽ നിർദേശം നൽകി.
റിട്ടയർ ചെയ്തവർക്കും അവരുടെ അവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ കൂടി പരിഗണിക്കാൻ ഉത്തരവിൽ പറയുന്നു. ഇതോടെ യോഗ്യരായവർ റിട്ടയർ ചെയ്തിട്ടുണ്ടെങ്കിൽ പോലും നഷ്ടമായ പ്രമോഷൻ ആനുകൂല്യങ്ങളും മറ്റും പ്രിൻസിപ്പൽ പദവി കണക്കാക്കി ലഭ്യമാകും. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രിൻസിപ്പൽമാർ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും ഉണ്ട്.
പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോകോളജിലെ അധ്യാപകനായ ഡോ. ഗിരിശങ്കർ എസ് എസ് ആണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർന്നാണ് നിയമനം റദ്ദാക്കാൻ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തെ ഹിയറിങ്ങിന് ശേഷമാണ് നടപടിയുണ്ടായത്. ജസ്റ്റിസ് പി വി ആശ,പികെ കേശവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. നേരത്തെ 12 ആർട്‌സ് ആൻറ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനവും ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു.
Adjust Story Font
16

