'എന്‍റെ കൂടെ രണ്ട് മൂന്ന് പിള്ളേരുണ്ടായിരുന്നു, ഞാനവരെയും വലിച്ചെടുത്ത് ഓടി'; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന യുവതി
അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു

കൊട്ടാരക്കര: ടിപ്പര്‍ ലോറി ബൈക്കുകാരനെ ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്നും പതിവായി അപകടം നടക്കുന്ന മേഖലയല്ലെന്നും നാട്ടുകാര്‍. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
ടിപ്പര്‍ ലോറി അമിതവേഗത്തിലായിരുന്നുവെന്ന് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു യുവതി പറഞ്ഞു. ''എന്‍റെ കൂടെ രണ്ട് മൂന്ന് പിള്ളേരുണ്ടായിരുന്നു. ഞാനവരെയും കൊണ്ട് വലിച്ചെടുത്ത് ഓടി. ബാക്കിയുള്ളവരുടെ ദേഹത്തേക്ക് ടിപ്പര്‍ വന്നിടിച്ചു'' യുവതി വിശദീകരിച്ചു. രാവിലെ 7.10ന് എത്തുന്ന ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. 10-12 കുട്ടികൾ ബസ് സ്റ്റോപ്പിലുണ്ടായിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ 7 മണിയോടെ കൊട്ടാരക്കര നീലേശ്വരത്താണ് അപകടം.ഒരു വിദ്യാർഥി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്.കുടവട്ടൂര്‍ സ്വദേശി ഹരിലാൽ (54), കാര്‍മൽ സ്കൂൾ വിദ്യാര്‍ഥി പാര്‍ഥിപ്(15) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടിപ്പര്‍ ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
Adjust Story Font
16

