എസ്‌ഐആറിൽ ആശങ്ക, പൗരത്വ നിയമം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കുന്നു; ടി.പി രാമകൃഷ്ണൻ
ബിഹാർ മോഡലിൽ കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും എസ്‌ഐആറിനെതിരായ സർക്കാർ പ്രമേയത്തെ എൽഡിഎഫ് അംഗീകരിക്കുന്നുവെന്നും രാമകൃഷ്ണൻ

തിരുവനന്തപുരം: എസ്‌ഐആറിൽ ആശങ്കയുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. പൗരത്വ നിയമം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനാണ് എസ്‌ഐആറെന്നും ബിഹാർ ഇതിന് തെളിവാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആറിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ മോഡലിൽ കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും എസ്‌ഐആറിനെതിരായ സർക്കാർ പ്രമേയത്തെ എൽഡിഎഫ് അംഗീകരിക്കുന്നുവെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പ്രമേയം അംഗീകരിച്ചത്. കേരളത്തിന്റെ വികാരമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എകെജി പഠന ഗവേഷണ കേന്ദ്രത്തിലും ജില്ലാ കേന്ദ്രങ്ങളിലും എസ്‌ഐറിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഒക്ടോബർ 21 മുതൽ 27 വരെയാകും സെമിനാർ. വോട്ടർ പട്ടിക പരിഷ്‌കരണത്തെ എതിർക്കുന്നില്ല. 2002 അടിസ്ഥാനമാക്കിയുള്ള പരിഷ്‌കരണം പാടില്ലെന്നും സുതാര്യമായിരിക്കണം എന്നതുമാണ് എൽഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കാൻ കഴിയില്ല. ജനിച്ച് വളർന്നവർക്ക് പൗരത്വം നൽകണം. റേഷൻ കാർഡ് കൂടി അടിസ്ഥാന രേഖ ആക്കണം. കേന്ദ്ര സർക്കാരിനെതിരായ യോജിച്ച പ്രവർത്തനങ്ങളിൽ യുഡിഎഫ് ഒന്നിച്ചു നിൽക്കണം. ഇത്തരം പ്രമേയങ്ങളിൽ യോജിച്ചു നിൽകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

