എസ്ഡിപിഐയുമായി സിപിഎമ്മിന് ബന്ധമില്ല, ആരോടും വോട്ട് വേണ്ടെന്ന് പറയില്ല: ടി.പി രാമകൃഷ്ണന്‍
ബിജെപിയുമായി സിപിഎം ഡീല്‍ ഉണ്ടാക്കി എന്നുള്ള ആരോപണം അസംബന്ധമാണെന്നും ടി.പി രാമകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു

കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎമ്മിന് ഒരുതരം ബന്ധവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. എന്നാല്‍ ആരോടും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ബിജെപിയുമായി സിപിഎം ഡീല്‍ ഉണ്ടാക്കി എന്നുള്ള ആരോപണം അസംബന്ധമാണെന്നും ടി.പി രാമകൃഷ്ണന്‍ മീഡിയവണിന്റെ തീപാറും മണ്ഡലം പരിപാടിയില്‍ പറഞ്ഞു.
'പ്രചാരണം വളരെ ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പിലുണ്ട്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ പ്രതികരണം. പേരാമ്പ്ര മണ്ഡലത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 10 വര്‍ഷത്തോളമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരോടൊപ്പം ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കിപ്പോയ യുഡിഎഫിനെ പോലെയല്ല, ഞങ്ങള്‍ പരമാവധി നടപ്പിലാക്കിയിട്ടുണ്ട്'. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
'സിപിഎം-ബിജെപി ഡീലെന്ന യുഡിഎഫ് ആരോപണങ്ങളെല്ലാം ശുദ്ധ അസംബന്ധം. ഞങ്ങള്‍ ജീവന്‍ കൊടുത്ത പാര്‍ട്ടിയാണിത്. ആര്‍എസ്എസുമായുള്ള പോരാട്ടത്തില്‍ നിരവധി സഖാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങളും ആര്‍എസ്എസും തമ്മില്‍ യോജിപ്പിലാണുള്ളതെന്ന് അവര്‍ക്കെങ്ങനെ പറയാന്‍ കഴിയും? അതിന് ചരിത്രപരമായ പിന്‍ബലമില്ല. ജനങ്ങളെ വെറുതെ തെറ്റിധരിപ്പിക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറെന്ന നിലയില്‍ ഞാന്‍ പറയുന്നു, എസ്ഡിപിഐയുമായി എല്‍ഡിഎഫിനും സിപിഎമ്മിനും ഒരു ബന്ധവുമില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
watch video report
Adjust Story Font
16

