Quantcast

'ഭ്രാന്തൻ തീവണ്ടി' കവർന്നത് 13 ജീവനുകൾ; വൈക്കം ട്രെയിൻ ദുരന്തത്തിന് ഇന്ന് 45 വയസ്സ്

40 മിനുട്ട് വൈകിയെത്തിയ വേണാട് എക്സ്പ്രസാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-08-26 10:23:46.0

Published:

25 Aug 2025 3:43 PM IST

ഭ്രാന്തൻ തീവണ്ടി കവർന്നത് 13 ജീവനുകൾ; വൈക്കം ട്രെയിൻ ദുരന്തത്തിന് ഇന്ന് 45 വയസ്സ്
X

വൈക്കം: 1980 ആഗസ്റ്റ് 25 ന് വൈകിട്ട് 4.50 ഓടെ വേണാട് എക്സ്പ്രസ് പുകതുപ്പി​​ ഓടിക്കയറിയത് 13 മനുഷ്യരിലേക്കാണ്. വള്ളംകളിയുടെ ആരവങ്ങളിലലിഞ്ഞ് മനുഷ്യർ ചിന്നിച്ചിതറിയത് നിമിഷനേരങ്ങൾ​കൊണ്ടാണ്. ‘ഭ്രാന്തൻ തീവണ്ടിയെന്ന്’ നാട്ടുകാർ പേരിട്ട് വിളിച്ച വേണാട് എക്സ്പ്രസ് വെള്ളൂർ ഗ്രാമത്തിലെ പലരുടെയും ചെവികളിൽ ഇന്നും ജീവനറ്റവരുടെ നിലവിളികൾ മുഴങ്ങുകയാണ്.

വെള്ളർ ബോട്ട് റെയ്സ് ക്ലബ്ബിന്റെ വള്ളംകളി മത്സരം കാണാനെത്തിയവരാണ് അന്ന് ദുരന്തത്തിന് ഇരയായത്. സാധാരണ ദിവസങ്ങളിൽ 4.10 പോകുന്ന ട്രെയിൻ 40 മിനുട്ട് വൈകിയാണ് കടന്നു പോയത്. അക്കാലത്ത് പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാടിന് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. ട്രെയിൻ വൈകുന്ന വിവരം സംഘാടകരും പൊലീസും മൈക്കിലൂടെ അറിയിപ്പായി നൽകിയിരുന്നു. വള്ളം കളിയുടെ ആവേശത്തിൽ പലരും ഇത് കൂട്ടാക്കിയില്ല. 4.50ന് വള്ളംകളി സമാപിച്ചതിന് ശേഷം പാലത്തിൽ കൂടി നടന്നുപോയവരാണ് അപകടത്തിൽപെട്ടത്. ട്രെയിൻ വരുന്നതുകണ്ട പലരും പുഴയിലേക്ക് ചാടിരക്ഷപ്പെട്ടു. എന്നാൽ 13 പേരുടെ ജീവൻ ട്രാക്കിനും ട്രെയിനിനും ഇടയിൽ പൊലിഞ്ഞു.

എറണാകുളം,കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. പതിനഞ്ചോളം പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയി ൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ അഞ്ചു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എറണാകുളം എട യ്ക്കാട്ടുവയൽ പഞ്ചായത്തിലെ നാരായണൻകുട്ടി, മക്കളായ കാഞ്ചന, സന്തോഷ്, ബീവീന, സുധ എന്നിവരാണ് ഒരു കുടുംബത്തിൽപ്പെട്ടവർ.

ഇവർക്കൊപ്പമെത്തിയ സമീപവാസിയായ ഭവാനിയും മരണപ്പെട്ടു. ദുരന്തം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് ഇവരുടെ മരണം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. സമീപവാസിയായ ഭവാനിയുടെ കുടുംബവീട് വെള്ളൂർ പഞ്ചായത്തിലെ ഇറുമ്പയാണ്. മത്സരവള്ളംകളി കഴിഞ്ഞ് ഇവർ ഒരുമിച്ചു ഇറുമ്പയത്ത് പോയെന്ന ധാരണയിലായിരുന്നു വീട്ടുകാർ. തൊടുപുഴ സ്വദേശികളായ രാമൻകുട്ടി, ഗോപാലകൃഷ്ണൻ, മേവെള്ളൂർ മൂത്തേടത്ത് വീട്ടിൽ എം.കെ.ദിനേശൻ, എറണാകുളം വെണ്ടുരുത്തി സ്വദേശി വാസു, അരയൻകാവ് കുലയറ്റിക്കര വിജയൻ, ചേർത്തല എഴുപുന്ന സ്വദേശി അശോകൻ, ബ്രഹ്മമംഗലം ഹൈസ്കൂളി ൽ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്ന രാജേന്ദ്രൻ എന്നിവരാണ് ട്രെയിൻ ദുരന്തത്തിൽ മ രിച്ച മറ്റുള്ളവർ.

ദുരന്തം ഉണ്ടാകുന്നതിന് വർഷങ്ങൾക്ക് മുമ്പേ പാലത്തിൽ നടപ്പാതയെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു. എന്നാൽ, ദുരന്തത്തി ന് ശേഷവും നടപടി സ്വീകരിക്കാതെ വന്നതോടെ ഗ്രാമം ഒന്നടങ്കം ഒരുപകൽ മുഴുവൻ വെള്ളരിൽ ട്രെയിനുകൾ തടഞ്ഞു. പ്രതിഷേധങ്ങളെ തുടർന്ന് കെ.കരുണാകരൻ കേന്ദ്രമന്ത്രിയായപ്പോൾ നടപ്പാത യാഥാർഥ്യമായി. എന്നാൽ അ റ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് 11 വർഷങ്ങൾ ക്ക് മുമ്പ് അടച്ച് നടപ്പാത പിന്നീട് തുറന്നിട്ടുമില്ല. റെയിൽപാലത്തിൽ സമാന്തര നടപ്പാത ഉണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ലെന്ന് നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകളായി വെള്ളൂരിനോട് റെയിൽവേ കാണിക്കുന്ന അവഗണന ഇന്നും തുടരുന്നു. ഇതിനെതിരെ പഞ്ചായത്തും നാട്ടുകാരും രംഗത്തുവന്നിട്ടും നിലപാടിൽ മാറ്റം വരുത്താൻ റെയിൽവേ തയ്യാറാകുന്നില്ല, ട്രെയിൻ ദുരന്തത്തിന് ശേഷം നിലച്ച നാടിന്റെ ഉത്സവമായ മത്സരവള്ളംകളിയും ബോട്ട് ക്ലബ്ബും നിർജീവമാണ്. റെയിൽ ദുരന്തത്തിൽ മരണമടഞ്ഞ വർക്ക് ഉചിതമായ ഒരു സ്മാരകം ഇനിയും ഉയർന്നുവന്നിട്ടില്ല.

TAGS :

Next Story