ആരോഗ്യവകുപ്പിലെ കസേരത്തർക്കം; ഹൈക്കോടതി വിധി ഇന്ന്
ട്രൈബ്യൂണലിന്‍റേത് ഇടക്കാല വിധി മാത്രമാണെന്നായിരുന്നു കോടതി നിരീക്ഷണം

കൊച്ചി: ആരോഗ്യവകുപ്പിലെ കസേരത്തർക്കത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ.റീനയ്ക്ക് അനുകൂലമായ ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വിധി പറയുക. ഡോ. റീനയുടെ നിയമന കാലയളവ് ഇതിനകം അവസാനിച്ചതാണെന്ന് അഡ്വക്കേറ്റ് ജനറൽ വാദത്തിനിടെ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ട്രൈബ്യൂണലിന്‍റേത് ഇടക്കാല വിധി മാത്രമാണെന്നായിരുന്നു കോടതി നിരീക്ഷണം.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞത്.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്.
പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെയാണ് ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് ആരോഗ്യ വകുപ്പ് ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്.
Adjust Story Font
16

