Quantcast

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 8 സ്ഥാനാർഥികൾ; 10 സ്ഥാനാർഥികളുടെ പത്രിക തള്ളി

സൂക്ഷ്മ പരിശോധനയിൽ 10 സ്ഥാനാർഥികളുടെ പത്രിക തള്ളി

MediaOne Logo

Web Desk

  • Published:

    12 May 2022 12:42 PM GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 8 സ്ഥാനാർഥികൾ; 10 സ്ഥാനാർഥികളുടെ പത്രിക തള്ളി
X

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികൾ. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മ പരിശോധനയിൽ 10 സ്ഥാനാർഥികളുടെ പത്രിക തള്ളി. നാമനിർദേശ പത്രിക അംഗീകരിക്കപ്പെട്ടവരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അപരൻ ജോമോൻ ജോസഫും.

അതേസമയം, തൃക്കാക്കരയിലെ എൽ.ഡി.എഫ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു. ഈ ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിക്കുന്നതരത്തിൽ പ്രതികരിക്കാൻ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റേതായ വേവലാതികൾ യുഡിഎഫ് കേന്ദ്രങ്ങളിൽ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ഒരു മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്.

ഒരു ഭാഗത്ത് മതനിരപേക്ഷത തകർക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾക്ക് ഇവർ വിലകൽപ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാൻ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തിൽ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘർഷമുണ്ടാക്കി വിദ്വേഷപ്രവർത്തനങ്ങൾ നടത്താൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പ്രബലമായ രണ്ട് മതന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി വ്യാപക ആക്രമണങ്ങളാണ് സംഘടിപ്പിക്കുന്നത്. അതോടൊപ്പം നമ്മുടെ രാജ്യത്തെ പട്ടികജാതി-വർഗവിഭാഗങ്ങൾക്കെതിരെ നീതി രഹിത നടപടികൾ ഉണ്ടാകുന്നു. സംഘപരിവാർശക്തികൾക്ക് അവരുടെതായ ലോകമാണ് സൃഷ്ടിക്കേണ്ടത്. അതിനെതിരായ നിൽക്കുന്നവർക്കെതിരെയാണ് കടുത്ത നടപടികൾ ഉണ്ടാകുന്നത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നുവരുന്നു. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഈ കാടത്തത്തിനെതിരെ രംഗത്തുവരുന്നു. എന്നാൽ കോൺഗ്രസ് വാക്കാലെങ്കിലും ശക്തമായി നേരിടാൻ കഴിയാത്ത നേതൃത്വമായി അവർ മാറി. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വർഗീയതയുടെ ചില പ്രതീകങ്ങൾ എടുത്തണിയാൻ കോൺഗ്രസിന്റെ പരമോന്നത നേതാക്കൾക്ക് അടക്കം മടിയില്ലാതെ കഴിയുന്നു. കോൺഗ്രസിന് വർഗീയനീക്കങ്ങളെ തടയാനോ രാജ്യത്തിന്റെ മതനിരപേക്ഷത ശരിയായ അർത്ഥത്തിൽ സംരക്ഷിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story