വാങ്ങുന്നത് 1000 രൂപക്ക്,വില്‍ക്കുന്നത് 25,000 രൂപക്ക്; ആലുവയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
വെസ്റ്റ് ബംഗാൾ സ്വദേശികളെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്

കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവുമായി കടന്നത്. അന്വേഷണ സംഘം പിന്തുടർന്നാണ് ഇവരെ പിടികൂടിയത്.
കിലോ ഗ്രാമിന് 1000 രൂപയ്ക്ക് അവിടെ നിന്നും കഞ്ചാവ് വാങ്ങി 25000 രൂപയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്. ഇതര സംസ്ഥാനതൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി. എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം ആലുവയിൽ 69 ഗ്രാം രാസ ലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെ റൂറൽ പൊലീസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്.
Adjust Story Font
16

