കെഎസ്ആർടിസിയിലെ കുപ്പിവെള്ള വിവാദം; ഡ്രൈവർക്ക് പിന്നിൽ യുഡിഎഫെന്ന് കെ.ബി ഗണേഷ്‌കുമാർ
ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വെക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹമെന്നും മന്ത്രി

Photo|Special Arrangement
കൊല്ലം: കെഎസ്ആർടിസിയിലെ കുപ്പിവെള്ള വിവാദത്തിൽ നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വെക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹമെന്നും മന്ത്രി ആരോപിച്ചു.
കെഎസ്ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്ന് മന്ത്രി പരിഹസിച്ചു. ഡ്രൈവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. കോടതി നിർദേശപ്രകാരം സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയത്. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലംമാറ്റ നടപടിയെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ദീർഘ ദൂര ഡ്രൈവർക്ക് കുടിവെള്ളം കരുതേണ്ടത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് സംഭവം നടന്നത്. ബസിന്റെ മുൻവശത്ത് കുപ്പികൂട്ടിയിട്ടതു കണ്ട മന്ത്രി കൊല്ലം ആയൂരിൽവെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ പരസ്യമായി ശകാരിക്കുകയായിരുന്നു.
Adjust Story Font
16

