പോറ്റിയെ കേറ്റിയത് യുഡിഎഫെന്ന് മുഖ്യമന്ത്രി; ജോസ് കെ. മാണി നയിക്കുന്ന എൽഡിഎഫ് മധ്യകേരള ജാഥയ്ക്ക് തുടക്കം
കേരളത്തിന് വേണ്ടത് അതിവേഗ റെയിലാണെന്നും ഇ. ശ്രീധരൻ്റെ പദ്ധതിയോട് എതിർപ്പില്ലെന്നും മുഖ്യമന്ത്രി.

പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് കെ. മാണി നയിക്കുന്ന എൽഡിഎഫിന്റെ മധ്യകേരളാ ജാഥ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പോറ്റിയെ കേറ്റിയത് എൽഡിഎഫ് സർക്കാരും ആ സർക്കാർ കാലത്തെ ദേവസ്വം ബോർഡും ആണെന്നാണ് പ്രചരിപ്പിച്ചത്. പോറ്റി അവിടെ കയറുന്നത് 2004ലാണെന്ന് എല്ലാവർക്കും വ്യക്തമായെന്നും മുഖ്യമന്ത്രി.
2004ൽ ആരായിരുന്നു ദേവസ്വം മന്ത്രി. കോൺഗ്രസിന്റെ ഇന്നത്തെ ഉന്നതനായ അഖിലേന്ത്യാ നേതാവ്. അക്കാലത്ത് കോൺഗ്രസ് നിയോഗിച്ച ദേവസ്വം ബോർഡും പ്രസിഡന്റും ഉള്ളപ്പോഴല്ലേ പോറ്റി ആദ്യമായി അവിടെ കയറുന്നത്. അന്നു തൊട്ടല്ലേ പോറ്റിക്ക് അവിടെ എല്ലാവിധ കളികൾക്കുമുള്ള അവസരമൊരുങ്ങുന്നത്. ഇതെല്ലാം വിഷമമുണ്ടാക്കുന്ന യാഥാർഥ്യങ്ങളായതിനാൽ അവ പുറത്തുവരാതിരിക്കാനാണ് കോൺഗ്രസും യുഡിഎഫും ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന് ചിലർ ബദൽ സംഗമം നടത്തി. എന്നാലത് പാളിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടത് അതിവേഗ റെയിലാണെന്നും ഇ. ശ്രീധരൻ്റെ പദ്ധതിയോട് എതിർപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളാ കോൺഗ്രസിന്‍റെ മുന്നണി മാറ്റം അടഞ്ഞ അധ്യയമെന്ന് ജോസ് കെ. മാണി മീഡിയവണിനോട് പറഞ്ഞു. മധ്യകേരളാ ജാഥ മുഴുവന്‍ സമയവും നയിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. അതേസമയം, എം.വി ഗോവിന്ദനും ബിനോയ് വിശ്വവും നയിക്കുന്ന ജാഥകള്‍ പര്യടനം തുടരുകയാണ്. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഇന്ന് തൃശൂർ ജില്ലയിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന ജാഥ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്ലാനാണെന്ന് ബിനോയ് വിശ്വം വിമര്‍ശിച്ചു.
Adjust Story Font
16

