'എസ്എഫ്ഐയുടെ സമ്മേളനത്തിന് കുട്ടികളെ വിട്ടതല്ലേ നിങ്ങൾ, ഇപ്പോഴെന്താ പ്രശ്നം';കോഴിക്കോട് മെഡി. കോളജ് കാമ്പസ് സ്‌കൂൾ ഹെഡ് മാസ്റ്ററെ ഉപരോധിച്ച് യുഡിഎസ്എഫ് പ്രവർത്തകർ
എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിന് അവധി നൽകിയത് വിവാദമായിരുന്നു

Photo| MediaOne
കോഴിക്കോട്: പിഎം ശ്രീക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി നടക്കുന്ന വിദ്യാഭ്യാസ ബന്ദില്‍ സ്‌കൂൾ വിടണമെന്നാവശ്യപ്പെട്ട് യുഡിഎസ്എഫ് പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് സ്‌കൂൾ ഹെഡ്മാസ്റ്ററെ ഉപരോധിച്ചു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് സ്‌കൂൾ വിട്ടത് ഓർമിപ്പിച്ചായിരുന്നു ഉപരോധം. എസ്എഫ്ഐ യുടെ സമ്മേളനത്തിന് കുട്ടികളെ വിട്ടതല്ലേ നിങ്ങൾ... ഇപ്പോൾ എന്താ പ്രശ്നമെന്നും നേതാക്കള്‍ ചോദിച്ചു. തുടർന്ന് അധ്യാപകരും നേതാക്കളും തമ്മിൽ വാക്ക് തകർക്കമുണ്ടായി.പൊലീസെത്തിയാണ് യുഡിഎസ്എഫുകാരെ ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് പുറത്തിറക്കിയത്.
പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ജൂലൈയിലാണ് എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിനാണ് അവധി നൽകിയത്.ഏഴ് എസ്എഫ്ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച് നോട്ടീസ് നൽകിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിൻസിപ്പല്‍ ടി. സുനിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ വിശദീകരണം തേടിയിരുന്നു.എന്നാല്‍ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹൈസ്കൂൾ പ്രധാനാധ്യാപകന് അനുകൂലമായാണ് എഇഒയുടെ റിപ്പോർട്ട് പുറത്ത് വന്നത്.. സ്കൂളിൽ പ്രശ്നമുണ്ടാകാതിരിക്കാനാണ് ക്ലാസ്സ് വിട്ടതെന്നും പഠിപ്പ് മുടക്കെന്ന് കാണിച്ച് എസ്എഫ്ഐ കത്ത് നൽകിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
Adjust Story Font
16

