കാർഷിക വായ്പ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‍വെയർ; ടെൻഡർ നടപടികൾക്ക് സ്റ്റേ
സർക്കാരിന്‍റെ വാദങ്ങൾ പ്രഥമദൃഷ്ട്യ ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‍വെയർ നടപ്പാക്കുന്നതിനായുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്‍റെ വാദങ്ങൾ പ്രഥമദൃഷ്ട്യ ഹൈക്കോടതി തള്ളി. താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കോടതിക്ക് മനസിലായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ സഹകരണ വകുപ്പ് മുഖേന രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് പുറത്തിറക്കിയ ടെണ്ടർ പ്രകാരം, സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുക, ഡാറ്റ മൈഗ്രേഷൻ, ടെസ്റ്റിംഗ്, പരിശീലനം, പരിപാലനം എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. കോടികൾ വിലവരുന്ന ഈ പദ്ധതിയുടെ ടെൻഡറിൽ വിവിധ ഐടി കമ്പനികൾ പങ്കെടുത്തു. എന്നാൽ, ടെണ്ടർ നിബന്ധനകളിൽ വ്യക്തതയില്ലെന്നാരോപിച്ചാണ് ചില കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചത്.
മിറ്റ്കോ ഉൾപ്പെടെയുള്ള കമ്പനികളുടെ കുറഞ്ഞ ക്വോട്ടിനെ മറികടന്ന് ഉയർന്ന നിരക്കിൽ കരാർ നൽകാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഹരജി പരിഗണിച്ച കോടതി ടെൻഡര്‍ രേഖകളിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാരിനോടും സഹകരണ വകുപ്പിനോടും ഹൈക്കോടതി വിശദീകരണം തേടി. അഴിമതി ആരോപണം ആദ്യം ഉന്നയിച്ച രമേശ് ചെന്നിത്തല താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കോടതിക്ക് മനസിലായെന്നും മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും മാപ്പ് പറയണമെന്നും പ്രതികരിച്ചു .
ദിനേശ് ബീഡി സഹകരണ സംഘത്തിന് ആണ് സോഫ്റ്റ്‌വെയർ നിർമിക്കാൻ സർക്കാർ അനുമതി നൽകിയത്. കേസ് മെയ്19 ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതുവരെ ടെൻഡർ നടപടികൾ നിർത്തിവെക്കണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് നിർദേശം നൽകി.
Adjust Story Font
16

