എന്‍സിഇആര്‍ടി പാഠപുസ്തക വിവാദം; ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും, ജൂഡീഷ്യറിക്ക് നേരെ വെടിയുതിർത്തെന്നും കോടതി വിമർശിച്ചു

ന്യൂഡല്‍ഹി: എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സംഭവിച്ചതിൽ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു.
പാഠഭാഗത്തിൻ്റെ കോപ്പി പ്രചരിപ്പിക്കരുതെന്ന് ഇന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. 'ജുഡീഷ്യറിയിലെ അഴിമതിയെന്ന വിഷയം ഉൾപ്പെടുത്തിയ എന്‍സിഇആര്‍ടി നടപടിക്കെതിരായാണ് സുപ്രിംകോടതി നടപടി. ജുഡീഷ്യൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും, ജൂഡീഷ്യറിക്ക് നേരെ വെടിയുതിർത്തെന്നും കോടതി വിമർശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി,വിപുൽ എം പഞ്ചോളി എന്നിവരങ്ങടങ്ങുന്ന ബെഞ്ചാണ് വിഷയം പരിശോധിച്ചത്. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും കാരണമെന്താണെന്നും വരും ദിവസങ്ങളിൽ കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സുപ്രിംകോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

