വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി
ഹജ്ജ് സീറ്റ് സംബന്ധിച്ച പ്രശ്നം പരിഹരിക്കാമെന്ന് സൗദി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന് സമ്മതിച്ച് ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു. സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരണം. മുനമ്പം പ്രശ്നം പരിഹരിക്കുന്നത് വരെ കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുനമ്പത്തേത് ആയിരക്കണക്കിന് പരാതികളിൽ ഒന്നു മാത്രമാണ്. ഭേദഗതി കോടതിയിൽ മുനമ്പത്തുകാർക്ക് ഗുണം ചെയ്യുമെന്നും നിയമത്തോടെ മുനമ്പം പോലുള്ള കേസുകൾ ഇനിയുണ്ടാകില്ലെന്നും മന്ത്രി അവകാശപ്പെട്ടു. വൈകീട്ട് മുനമ്പത്ത് 'നന്ദി മോദി' എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഇതിനു മുമ്പായിരുന്നു വാർത്താസമ്മേളനം.
404 ഏക്കറിൽ താമസിക്കുന്ന 200ഓളം പേർക്ക് അവരുടെ ഭൂമി റവന്യൂ അധികാരങ്ങളോടെ തിരിച്ചുകിട്ടാൻ ഈ നിയമത്തിൽ ഏത് വകുപ്പാണ് ഉള്ളതെന്ന ചോദ്യത്തിന് മന്ത്രിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
നിലവിൽ മുനമ്പത്തെ ആളുകൾ കോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും കോടതി ആധാരമാക്കുന്ന നിയമങ്ങളിലൊന്ന് ഈ വഖഫ് ഭേദഗതി നിയമമാണെന്നും അതുപ്രകാരം ഈ കുടുംബങ്ങൾക്ക് കോടതിയിൽ നിന്നൊരു ആശ്വാസം കിട്ടും എന്നും മാത്രമാണ് ഇതിന് മന്ത്രി മറുപടി പറഞ്ഞത്.
അതേസമയം, സ്വകാര്യ ഹജ്ജ് ക്വാട്ടയിൽ പതിനായിരം സീറ്റുകൾ പുനഃസ്ഥാപിച്ചെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് സീറ്റ് സംബന്ധിച്ച പ്രശ്നം പരിഹരിക്കാമെന്ന് സൗദി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചതെന്നും പ്രൈവറ്റ് ഓപറേറ്റേഴ്‌സിന് പറ്റിയ പിഴവാണ് ഇതിനു കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

