Quantcast

ഓംബുഡ്സ്മാനെ നിയമിക്കണമെന്ന യുജിസി നിർദ്ദേശം പാലിക്കാതെ സർവകലാശാലകൾ

കാർഷിക, ആരോഗ്യ സർവകലാശാലകൾ ഉൾപ്പടെ ആറ് യൂണിവേഴ്സിറ്റികളാണ് യു.ജി.സി നിർദ്ദേശം പാലിക്കാത്തത്

MediaOne Logo

Web Desk

  • Updated:

    2024-01-20 03:31:43.0

Published:

20 Jan 2024 1:52 AM GMT

ഓംബുഡ്സ്മാനെ നിയമിക്കണമെന്ന യുജിസി നിർദ്ദേശം പാലിക്കാതെ സർവകലാശാലകൾ
X

തിരുവനന്തപുരം: ഓംബുഡ്സ്മാനെ നിയമിക്കണമെന്ന യുജിസി നിർദ്ദേശം പാലിക്കാതെ സംസ്ഥാനത്തെ ആറ് സർവകലാശാലകൾ. കാർഷിക സർവ്വകലാശാല, ആരോഗ്യ സർവകലാശാല തുടങ്ങിയ പ്രധാന യൂണിവേഴ്സിറ്റികൾ ഇതിൽ ഉൾപ്പെടുന്നു. 2023 ഡിസംബർ 31നകം ഓംബുഡ്സ്മാനെ നിയമിച്ചിരിക്കണം എന്നായിരുന്നു യുജിസിയുടെ അവസാന താക്കീത്.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും തീർപ്പ് കൽപ്പിക്കുന്നതിനും വേണ്ടിയാണ് സർവകലാശാല അടിസ്ഥാനത്തിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന നിർദ്ദേശം യുജിസി പുറത്തിറക്കിയത്. 2023 ഏപ്രിലിൽ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല.

ഒടുവിൽ ഡിസംബർ 31നകം ഓംബുഡ്സ്മാനെ നിയമിച്ചിരിക്കണം എന്ന് യു.ജി.സിയുടെ അന്ത്യശാസനം. ഈ നിർദ്ദേശവും അവഗണിച്ച 257 സർവകലാശാലകളാണ് രാജ്യത്ത് ആകെയുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ളത് ആറെണ്ണം.

കാർഷിക സർവകലാശാല, ആരോഗ്യ സർവകലാശാല, സംസ്കൃത സർവകലാശാല, ഓപ്പൺ യൂണിവേഴ്സിറ്റി, മലയാളം സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയാണ് കേരളത്തിൽ നിന്ന് പട്ടികയിൽ ഉള്ളത്. വീഴ്ച സംബന്ധിച്ച് യൂണിവേഴ്സിറ്റികളിൽ നിന്ന് ഔദ്യോഗികമായി വിശദീകരണം തേടാനാണ് യുജിസിയുടെ നീക്കം.എന്നാൽ സാങ്കേതിക സർവ്വകലാശാലയുടെ കാര്യത്തിൽ യുജിസിക്ക് തെറ്റുപറ്റി.

സംസ്ഥാനത്ത് തന്നെ പരാതികൾ പരിഹരിക്കുന്നതിന് ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ചത് കെടിയുവിൽ ആണ്. പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രേഖകൾ സഹിതം സാങ്കേതിക സർവ്വകലാശാല യുജിസിയെ സമീപിച്ചിട്ടുണ്ട്.

TAGS :

Next Story