നിയമന പ്രതിസന്ധി; യുപി സ്കൂൾ റാങ്ക് ലിസ്റ്റ് വന്നിട്ടും പകുതി ജില്ലകളിലെ ഒഴിവുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല
ഡിവിഷൻ ഫാൾ മുതൽ പ്രമോഷൻ അനിശ്ചിതത്വം വരെയുള്ള കാരണങ്ങളാലാണ് നിയമനം വൈകുന്നത്

തിരുവനന്തപുരം: എൽപി സ്കൂൾ നിയമന പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാനത്തെ യുപി സ്കൂൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളും ആശങ്കയിൽ. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് നൂറിലധികം ദിവസങ്ങൾ പിന്നിട്ടിട്ടും പകുതി ജില്ലകളിലെ ഒഴിവുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിവിഷൻ ഫാൾ മുതൽ പ്രമോഷൻ അനിശ്ചിതത്വം വരെയുള്ള കാരണങ്ങളാലാണ് നിയമനം വൈകുന്നത്.
സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുന്നതുമൂലമുള്ള ഡിവിഷൻ ഫാളാണ് എൽപി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം വൈകുന്നതിന് കാരണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് തന്നെ സമ്മതിക്കുന്നത്. യുപി സ്കൂൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളും സമാന പ്രതിസന്ധിയിലാണ്.
2025 ഒക്ടോബർ പത്തിനാണ് സംസ്ഥാനത്ത് യുപി സ്കൂൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മൂന്ന് മാസവും 15 ദിവസവും പിന്നിടുമ്പോൾ ഒഴിവുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യമാണുള്ളത്. സർക്കാർ ഉത്തരവ് പ്രകാരം അടുത്ത ഒരു വർഷത്തേക്കുള്ള ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെങ്കിലും ഭൂരിഭാഗം ജില്ലകളിലും ഇത് നടപ്പിലായിട്ടില്ല. റാങ്ക് ലിസ്റ്റിൽ കയറി കൂടിയ പലർക്കും ഇത് അവസാന അവസരമാണ്.
കെ-ടെറ്റ് (KTET) സംബന്ധമായ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ പ്രമോഷനുകളുടെ കാര്യത്തിലുള്ള അവ്യക്തത കാരണവും നിയമനം നീണ്ടു പോകുമോ എന്നതിൽ ഉദ്യോഗാർത്ഥികൾക്ക് ആശങ്കയുണ്ട്. വിദ്യാർഥി - അധ്യാപക അനുപാതം കുറയ്ക്കുക, തസ്തിക നഷ്ടം പോലുള്ള പ്രശ്നങ്ങൾക്ക് സർക്കാർ മറ്റു പരിഹാരങ്ങൾ കാണുക തുടങ്ങിയവയാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. 2010 ഹൈസ്കൂൾ വിഭാഗത്തിൽ സമാന പ്രതിസന്ധി നേരിട്ടപ്പോൾ അധ്യാപക -വിദ്യാർഥി അനുപാതം 45 : 1 ൽ നിന്ന് 40 ലേക്ക് കുറച്ച സാഹചര്യമുണ്ട്. സമാനമായ രീതിയിലുള്ള സർക്കാർ ഇടപെടലാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.
Adjust Story Font
16

