തിരൂരില്ല, വി.അബ്ദുറഹിമാൻ താനൂരിൽ തന്നെ മത്സരിക്കും
തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു

മലപ്പുറം: വി.അബ്ദുറഹിമാൻ താനൂരിൽ തന്നെ മത്സരിക്കും. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തിരൂരിൽ മത്സരിക്കണമെന്നായിരുന്നു അബ്ദുറഹിമാന്‍റെ താൽപര്യം. താനൂരിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും പ്രചരണ രംഗത്തേക്ക് അബ്ദുറഹിമാൻ ഇറങ്ങിയിരുന്നില്ല.
തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും താനൂരിൽ അബ്ദുറഹിമാൻ പ്രചരണത്തിനിറങ്ങിയിരുന്നില്ല. സാമൂഹികമാധ്യമങ്ങളിലും അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നില്ല. താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്.
അതേസമയം അബ്ദുറഹിമാനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. അബ്ദുറഹിമാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സിപിഎം ജില്ല കമ്മറ്റി ഓഫീസിന്‍റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത് എത്തുമ്പോഴാണ് കൂടിക്കാഴ്ച. സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടും അബ്ദുറഹിമാൻ പ്രചരണം ആരംഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് മുഖ്യമന്ത്രി അബ്ദുറഹിമാനുമായി നേരിട്ട് ചർച്ചക്ക് ഒരുങ്ങുന്നത്.
എവിടെയാണ് മത്സരിക്കുന്നത് എന്ന് വി.അബ്ദുറഹിമാൻ തീരുമാനിക്കട്ടെയന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. റഹിമാൻ സ്വതന്ത്ര സ്ഥാനാർഥിയാണ്. ബാക്കിയുള്ള സ്ഥാനാർഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

