കേന്ദ്ര ലേബർ കോഡിൽ നേരത്തെ നീക്കം തുടങ്ങി കേരളം; 2021ൽ ചട്ടമുണ്ടാക്കിയതിന്‍റെ വിവരങ്ങൾ പുറത്ത്
ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്നാണ് ചട്ടമുണ്ടാക്കിയത്

തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡ് ചട്ടമുണ്ടാക്കാൻ കേരളം നേരത്തെ നീക്കം തുടങ്ങിയതിന്‍റെ രേഖകൾ പുറത്ത്. തൊഴിലാളി സംഘടനകളും ആയോ എൽഡിഎഫിലോ ചർച്ച ചെയ്യാതെയായിരുന്നു തൊഴിൽ വകുപ്പിന്‍റെ നീക്കം. എന്നാൽ ഇത് ഉദ്യോഗസ്ഥലത്തിൽ തയ്യാറാക്കിയ കരട് രേഖ മാത്രം എന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. മന്ത്രിമാർ അറിയാതെ കരട് ഇറങ്ങുമോ എന്നായിരുന്നു എഐടിയുസിയുടെ മറുചോദ്യം.
2021 ഡിസംബർ 14ന് സംസ്ഥാനം പുറപ്പെടുവിച്ച ലേബർ കോഡിന്റെ കരട് വിജ്ഞാപനത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. തൊഴിലാളി സംഘടനകളുമായോ ഇടത് മുന്നണിയിലോ ചർച്ചചെയ്യാതെയാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.
ദേശീയതലത്തിൽ ഇടതുപക്ഷവും ഭൂരിഭാഗം തൊഴിലാളി സംഘടനകളും എതിർക്കുന്നതാണ് കേന്ദ്രസർക്കാറിന്റെ ലേബർ കൊട്. അതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ തന്നെ ലേബർ കോഡ് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക നടപടികൾ തുടങ്ങിയത്. തൊഴിലാളി സംഘടനകളും ആയി നടത്തിയ ചർച്ചകളിൽ ഒന്നും കരട് വിജ്ഞാപനം തൊഴിൽ മന്ത്രി വിശദീകരിച്ചിരുന്നില്ല. ചട്ടം രൂപീകരിച്ചതിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥതലത്തിൽ മാത്രം രൂപീകരിച്ചതാണ് കരട് ചട്ടമെന്നാണ് ശിവൻകുട്ടിയുടെ വിശദീകരണം. മന്ത്രിമാർ അറിയാതെ ചട്ടം രൂപീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ അടുത്ത നടപടി വേണമെന്നാണ് എഐടിയുസിയുടെ ആവശ്യം.
മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ പി എം ശ്രീയിൽ ഒപ്പിട്ടതിന് സമാനമായ രീതിയിലാണ് ലേബർ കോഡിന്റെ കരട് തൊഴിൽ വകുപ്പ് തയ്യാറാക്കിയത്. കടുത്ത തൊഴിലാളി വിരുദ്ധ സമീപനങ്ങൾ അടങ്ങുന്ന കേന്ദ്രസർക്കാരിന്‍റെ തൊഴിൽ കോഡിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
Adjust Story Font
16

