ലേബർകോഡ് വിഷയത്തിൽ ഇടത് യൂണിയനുകളുടെ വാദം തള്ളി വി. ശിവൻകുട്ടി
ചട്ടങ്ങൾ രൂപീകരിക്കാൻ കടുത്ത സമ്മർദം ഉണ്ടായിരുന്നുവെന്നും മന്ത്രി

തിരുവനന്തപുരം: ലേബർകോഡ് വിഷയത്തിൽ ഇടത് യൂണിയനുകളുടെ വാദം തള്ളി മന്ത്രി വി. ശിവൻകുട്ടി. ട്രേഡ് യൂണിയനുകൾ പങ്കെടുത്ത യോഗത്തിൽ കരട് ചർച്ച ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
യൂണിയനുകളുമായി ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എഐടിയുസി നേതാവ് കെ. പി രാജേന്ദ്രനും സിഐടിയു നേതാവ് ടി. പി രാമകൃഷ്ണനും പറഞ്ഞത്.
ലേബർ കോഡിൽ ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ലേബർകൊഡുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിൽ വന്നത്. 2020 ൽ ചട്ടങ്ങൾ രൂപീകരിക്കാൻ കടുത്ത സമ്മർദം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി കരട് ചട്ടം തയ്യാറാക്കിയത്. ചട്ടം രൂപീകരിച്ചതിനുശേഷം അഭിപ്രായങ്ങളും തേടിയിരുന്നു.
തുടർ നടപടികൾ സ്വീകരിക്കേണ്ടെന്ന് താൻ തന്നെയാണ് നിർദേശം നൽകിയത്. കേന്ദ്ര തൊഴിൽ മന്ത്രിയോട് ലേബർ കോഡ് നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിയിച്ചു. യൂണിയനുകളുടെ അഭിപ്രായങ്ങൾ ശേഖരിച്ചതിനുശേഷമേ തുടർ നടപടി ഉണ്ടാകുള്ളു.
മൂന്ന് വർഷമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ചട്ടം രൂപീകരിച്ചു. നിലവിലെ സാഹചര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. നിലവിലെ നടപടികളുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നും ശിവൻകുട്ടി.
തൻ്റെ അറിവോട് കൂടി തന്നെയാണ് കരട് നിയമം ഉണ്ടാക്കിയത്. ട്രേഡ് യൂണിയനുകളും അറിഞ്ഞിരുന്നു. ട്രേഡ് യൂണിയനുകൾ പങ്കെടുത്ത യോഗത്തിൽ കരട് ചർച്ച ചെയ്തിരുന്നു. കരട് കേന്ദ്രത്തിന് നൽകിയിട്ടില്ല. ട്രേഡ് യൂണിയനുകൾ ഉന്നയിച്ച വിമർശനം നാളെത്തെ യോഗത്തിൽ ചർച്ച ചെയ്യും. ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും കേന്ദ്ര നിലപാടിനെതിരെ രാഷ്ട്രീയപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൺകറൻ്റ് ലിസ്റ്റിൽപെട്ട തൊഴിൽ നിയമങ്ങളിൽ സംസ്ഥാന സർക്കാരിന് നടത്താൻ പറ്റുന്ന ഇടപെടലാണ് ഇപ്പോൾ സർക്കാർ പരിശോധിക്കുന്നത്.
Adjust Story Font
16

