Quantcast

വർക്കല ട്രെയിൻ ആക്രമണം: ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചതാര്? ഫോട്ടോ പുറത്ത് വിട്ട് റെയിൽവെ പൊലീസ്

പ്രതിയെ കീഴ്‍പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ച ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്

MediaOne Logo

Web Desk

  • Updated:

    2025-11-06 08:12:45.0

Published:

6 Nov 2025 12:56 PM IST

വർക്കല ട്രെയിൻ ആക്രമണം: ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചതാര്?  ഫോട്ടോ പുറത്ത് വിട്ട് റെയിൽവെ പൊലീസ്
X

AI generator image

തിരുവനന്തപുരം: വർക്കലയിലെ ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ ചവിട്ടിതാഴേക്കിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താൻ റെയിൽവെ പൊലീസ്. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.

ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‍പ്പെടുത്തുകയും പിന്നീട് റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.

ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവര്‍ റെയില്‍വെ പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ 9846200100 നമ്പറിൽ അറിയിക്കണമെന്ന് റെയിൽവേ അറിയിച്ചു.

അതിനിടെ, പ്രതി സുരേഷ് മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ട്രെയിനിൽ കയറുന്നതിന് മുൻപ് കോട്ടയത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.മദ്യലഹരിയിൽ ആയിരുന്നു പ്രതി, ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.

തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിൽ ചികിത്സയിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്‌സോണൽ ഇഞ്ചുറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും..എന്നാൽ എത്രനാൾ ഇങ്ങനെ അബോധാവസ്ഥയിൽ തുടരുമെന്നും വ്യക്തമല്ല.അതേസമയം, എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളോയില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story