Quantcast

'പണ്ട് എന്തായിരുന്നു! കിളികൾക്ക് തീറ്റ, പശുവിന് പുല്ല്... ഇപ്പോൾ വാ തുറക്കുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ

"ഡാം തകർന്നാൽ അഞ്ചു ജില്ലകളിലുള്ള 40 ലക്ഷം പേർ അറബിക്കടലിൽ ഒഴുകി നടക്കുമെന്നാണ് അച്യുതാന്ദൻ പ്രസംഗിച്ചത്."

MediaOne Logo

Web Desk

  • Updated:

    2021-12-04 11:35:54.0

Published:

4 Dec 2021 11:20 AM GMT

പണ്ട് എന്തായിരുന്നു! കിളികൾക്ക് തീറ്റ, പശുവിന് പുല്ല്... ഇപ്പോൾ വാ തുറക്കുന്നില്ല; മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ
X

ചെറുതോണി: തെരഞ്ഞെടുപ്പിന് മുമ്പ് നിസ്സാര കാര്യത്തിൽ പോലും നിർദേശം നൽകിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാർ വിഷയത്തിൽ സമ്പൂർണ മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ കേരളം സമ്പൂർണ അജ്ഞതയിലാണെന്നും സതീശൻ കുറ്റപ്പെടുത്തി. ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'പണ്ടാണെങ്കിൽ എന്തായിരുന്നു വർത്തമാനം. വൈകുന്നേരം ആറു മണി യോഗത്തിൽ പറന്നു പോകുന്ന കിളികളെ വിളിച്ചു വരുത്തി തീറ്റ കൊടുക്കണം, വഴിയിൽ അലയുന്ന നായകൾക്ക് നിങ്ങൾ ഭക്ഷണം കൊടുക്കണം. വഴിയിലെ പുല്ലു പറിക്കണം. പശുവിന് പുല്ലു കൊടുക്കാൻ മറക്കരുത്. എന്തെല്ലാം ഉപദേശങ്ങൾ നമുക്ക് നൽകിയിരുന്ന മുഖ്യമന്ത്രിയാണ് തെരഞ്ഞെടുപ്പിന് മുമ്പ്. ആ മുഖ്യമന്ത്രിയിപ്പോൾ നാലഞ്ചു ജില്ലകളിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ വാ തുറക്കുന്നില്ല.' - സതീശൻ പറഞ്ഞു.

'പത്തു വർഷം മുമ്പ് ഈ ഡാം ഡികമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നിങ്ങളോടാണ് മിസ്റ്റർ മുഖ്യമന്ത്രീ ഞങ്ങൾ ചോദിക്കുന്നത്. ഈ ഡാം ശക്തിപ്പെട്ടോ, ഈ ഡാം സുരക്ഷിതമാണോ, ഈ ഡാം തകർന്നാൽ അഞ്ചു ജില്ലകളിലുള്ള 40 ലക്ഷം പേർ അറബിക്കടലിൽ ഒഴുകി നടക്കുമെന്നാണ് അച്യുതാന്ദൻ പ്രസംഗിച്ചത്. ആ മനുഷ്യച്ചങ്ങലയുടെ ഒരറ്റത്ത് അന്നത്തെ പാർട്ടി സെക്രട്ടറിയായ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു' - അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഡാം നിർമ്മിക്കുകയാണ് പ്രശ്‌നത്തിന് പരിഹാരം. മുല്ലപ്പെരിയാറിനെ കുറിച്ച് അടിസ്ഥാന വിവരങ്ങൾ പോലും കേരളത്തിൻറെ കയ്യിലില്ല. വിവാദങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.

മുല്ലപ്പെരിയാറിൽ പ്രശ്‌നത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസിൻറെ ഉപവാസം. രാവിലെ 10ന് ആരംഭിച്ച ഉപവാസം നാളെ പത്ത് മണിക്ക് അവസാനിപ്പിക്കും.

TAGS :

Next Story