'നിങ്ങളുടെ ഉപദേശം വേണ്ട, ഞങ്ങളുടെ പിള്ളാർക്ക് അറിയാം എങ്ങനെ കരിങ്കൊടി കാണിക്കണമെന്ന്': വി.ഡി സതീശൻ
വീണാ ജോർജ് ഒരു പരിഹാസ കഥാപാത്രമായി മാറിയെന്നും സതീശൻ പറഞ്ഞു

പത്തനംതിട്ട: സമരം ചെയ്യേണ്ടത് എങ്ങനെയാണെന്ന് സിപിഎമ്മുകാർ പടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരിങ്കൊടി പ്രയോഗത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് എല്ലാം ഓരോ സമര രീതിയാണെന്നും അതിൽ തെറ്റില്ലെന്നും പറഞ്ഞു.
ഉപദേശം വേണ്ടയെന്നും, എങ്ങനെ കരിങ്കൊടി കാണിക്കണമെന്ന് തങ്ങളുടെ പിള്ളേർക്ക് അറിയാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ നേർക്ക് കല്ലെറിഞ്ഞ, മന്ത്രിമാരുടെ കാറിൻ്റെ മുന്നിലേക്ക് ചാടി വീണ സിപിഎമ്മുകാർ സമരം ചെയ്യാൻ പടിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
വീണാ ജോർജ് ഒരു പരിഹാസ കഥാപാത്രമായി മാറി. പേര് കേൾക്കുമ്പോൾ തന്നെ ആളുകൾ ചിരിക്കുകയാണ്. ഒരു മന്ത്രി നുണ പറഞ്ഞതിന് കേരളത്തിൽ മുഴുവൻ അക്രമം നടക്കുന്നത് ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന കാര്യമാണ്. അതിന് പാർട്ടി കുട പിടിച്ചുകൊടുക്കുകയാണ്. വീണാ ജോർജ് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ല. കത്രികയുടെ പേടിയുള്ളത് കൊണ്ട് ഓപറേഷൻ ഇല്ലെന്ന് പറഞ്ഞപ്പോൾ തന്നെ ആരോഗ്യ മന്ത്രിക്ക് സന്തോഷമായല്ലോയെന്നും വി.ഡി സതീശൻ പരിഹസിച്ചു.
സിപിഎം സംസ്ഥാന കമ്മറ്റിയംഗം ചിന്ത ജെറോമിനെതിരെയും സതീശൻ ആഞ്ഞടിച്ചു. ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്റെ മുദ്രാവാക്യം കേരളം മറക്കില്ലെന്നും യഥാർത്ഥ സംസ്കാരമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ പ്രതിയായ കെഎസ്‌യു നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞവർ സിപിഎം പ്രവർത്തകരെന്ന് സംശയമില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇതും പാർട്ടി രക്ഷാപ്രവർത്തനത്തനമാണോയെന്നും ഷാഫി ചോദിച്ചു.
'കരിങ്കൊടി പ്രതിഷേധം നടത്തിയതിന് രണ്ടു ദിവസമായി ഫേസ്ബുക്കില്‍ ബിതുലിന് സഖാക്കള്‍ അഡ്വാൻസ് ആദരാഞ്ജലികളാണ് ഇടുന്നത്.ആരോഗ്യ മന്ത്രിയുടെ അടുത്ത് സമരക്കാർ എത്തിയിട്ടില്ല എന്ന് വ്യക്തമായതാണ്. നുണ പ്രചാരണം മാത്രമാണ് നടത്തിയത്. ഈ നുണയുടെ ഫലമാണ് ഒരു വീട്ടമ്മയുള്ള സ്ഥലത്തേക്ക് ബോംബ് എറിയാൻ കാരണമായത്. മുദ്രാവാക്യം വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കഴുത്ത് ഉളുക്കി. ഈ വേദനക്ക് ചികിത്സ നൽകി. വർഷങ്ങളായി വയറ്റിൽ കത്രികയുമായി ഉഷയും , ഹർഷിനയും വേദന സഹിച്ച് നടന്നു. യുഡിഫ് പ്രവർത്തകരുടെ വീട്ടിലേക്ക് നിരന്തരം ബോംബ് എറിഞ്ഞിട്ടുണ്ട്. ഇതുവരെ അഭ്യന്തര വകുപ്പ് നടപടി എടുത്തില്ല. പൊലീസ് സി പി എമ്മിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു..'ഷാഫി പറമ്പിൽ പറഞ്ഞു
Adjust Story Font
16

