Quantcast

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: സർക്കാർ നടപടിയെടുക്കണമെന്ന് വി.ഡി സതീശൻ

തുഷാർ ഗാന്ധിയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2025-03-13 10:41:54.0

Published:

13 March 2025 1:39 PM IST

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: സർക്കാർ നടപടിയെടുക്കണമെന്ന് വി.ഡി സതീശൻ
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാർ ഗാന്ധിയെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അപമാനിച്ചതിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കേരളത്തിലെ മനസാക്ഷി തുഷാർ ഗാന്ധിക്കൊപ്പമാണ്. ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ് തുഷാർ ഗാന്ധിയെ അപമാനിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തുഷാർ ഗാന്ധിയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു.

ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തമസ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുധാകരന്‍ വ്യക്തമാക്കി.

നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനച്ഛാദനം ചെയ്ത് തുഷാർ ഗാന്ധി നടത്തിയ പ്രസംഗമാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാർ ഗാന്ധിയുടെ വാഹനം സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഗാന്ധിമണ്ഡലം പ്രവർത്തകരോട് തട്ടിക്കയറി.

എന്നാല്‍ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ തുഷാർ ഗാന്ധി, നിലപാടിൽ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു. ഗാന്ധിജി കീ ജയ് എന്ന് വിളിച്ചാണ് തുഷാർ ഗാന്ധി മടങ്ങിയത്.

TAGS :

Next Story