കേരള പൊലീസ് ആവശ്യപ്രകാരം ഫെയ്സ്ബുക് നീക്കിയ വി.ഡി സതീശന്റെ ചാനൽ അഭിമുഖം പുനഃസ്ഥാപിച്ചു
വിവാദമായതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്ത നടപടി ഒഴിവാക്കണമെന്ന് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു

കൊച്ചി: കേരളാ പൊലീസിന്റെ നിര്‍ദേശപ്രകാരം ഫേസ്ബുക് നീക്കം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖം പുനഃസ്ഥാപിച്ചു. പൊലീസിന്റെ ആവശ്യപ്രകാരമാണ് മെറ്റയുടെ നടപടി. അഭിമുഖം നീക്കം ചെയ്തത് വിവാദമായിരുന്നു. കമൻ്റുകൾ നീക്കം ചെയ്യാനുള്ള അപേക്ഷയിൽ പോസ്റ്റ് റിമൂവ് ചെയ്യുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. പോസ്റ്റ് നീക്കം ചെയ്ത നടപടി ഒഴിവാക്കണമെന്ന് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു.
തൻ്റെ ഇൻ്റർവ്യൂ വീഡിയോ നീക്കം ചെയ്യാൻ പൊലീസിന് എന്ത് അവകാശമാണുള്ളതെന്ന് വി.ഡി സതീശൻ ചോദിച്ചു. പൊലീസ് ആവശ്യപ്പെട്ടിട്ടാണ് മെറ്റ നീക്കം ചെയ്തതെന്നും എന്തിനാണ് ഭയക്കുന്നതെന്നും സതീശൻ.
മോശമായിട്ടൊന്നും ഇൻ്റർവ്യൂയിൽ പറഞ്ഞിട്ടില്ല. രാഷ്ട്രീയമാണ് പറഞ്ഞത്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. എല്ലാ ഏകാധിപതികളെയും ഭരിക്കുന്നത് ഭയമാണ്. ഹിറ്റ്ലറിനും ഭയമായിരുന്നു, സ്റ്റാലിനും ഭയമായിരുന്നു പിണറായി വിജയനും ഭയമാണ്. ഒരു ഇൻ്റർവ്യൂവിനെപോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ ഒരു ഭാഗം ഇന്ത്യയില്‍ കാണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഫേസ്ബുക്കിന് നോട്ടീസ് നല്‍കുകയായിരുന്നു. ഒരുമണിക്കൂര്‍ നീണ്ട അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്റെ ലിങ്ക് ഫേസ്ബുക്കില്‍ ഇപ്പോഴും ഉണ്ടെങ്കിലും ഇന്ത്യയില്‍ വിഡിയോ കാണാന്‍ സാധിക്കില്ലെന്ന് മനോരമ ന്യൂസ് പറഞ്ഞിരുന്നു.
Adjust Story Font
16

