'മുസ്‌ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാർ തന്ത്രം': എ.കെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ വി.ഡി സതീശൻ
എ. കെ ബാലന്റെ പ്രസ്താവനയെ സിപിഎമ്മും ബിനോയ് വിശ്വവും പിന്തുണക്കുന്നുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്ന എ.കെ ബാലന്റെ പ്രതികരണം സംഘപരിവാറിന്റെ തീവ്രലൈൻ ക്യാമ്പയിനാണെന്ന് വി.ഡി സതീശൻ. മുസ്‌ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാർ തന്ത്രമാണിത്. സിപിഎം നേതൃത്വത്തിൻ്റെ അറിവോടെയാണിത്. വെള്ളാപ്പള്ളിയുടെയും എകെ ബാലന്റെയും പ്രസ്താവനകൾ കൂട്ടി വായിക്കണം. ഗുജറാത്ത് മോഡൽ വർഗീയ പ്രചാരണമാണ് നടക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ നിലപാടെടുത്ത ബിനോയ് വിശ്വത്തെ ഉത്തരം താങ്ങുന്ന പല്ലി എന്നാണ് സിപിഎം നേതാവ് വിളിച്ചത്.
ഇടതുമുന്നണി ശിഥിലീകരിക്കപ്പെടുന്നുവെന്നും സതീശൻ. സംഘപരിവാറും സിപിഎം നേതാക്കളും ഒരേ സ്വരത്തിൽ സംസാരിക്കുന്നു. ഇതിനെ മതേതര കേരളം ചെറുത്തു തോൽപ്പിക്കും. നാലു പതിറ്റാണ്ട് ജമാഅത്തെ ഇസ്‍ലാമി സിപിഎമ്മിന്റെ കൂടെ ആയിരുന്നു. അന്ന് ജമാഅത്തെ ഇസ്ലാമിയായിരുന്നോ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്.
എ. കെ ബാലന്റെ പ്രസ്താവനയെ സിപിഎമ്മും ബിനോയ് വിശ്വവും പിന്തുണക്കുന്നുണ്ടോ എന്നും ചോദ്യം. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന് സംഘപരിവാർ പ്രചരിപ്പിച്ചു. അതിനു സമാനമായ പ്രസ്താവനയാണ് എ.കെ ബാലന്‍റേത്. ബിനോയ് വിശ്വം എ.കെ ബാലനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം.
Adjust Story Font
16

