കലയുടെ ബാനർ വെച്ച് ഒരു സംസ്‌കാരത്തെയും അവഹേളിക്കരുത്: വി.ഡി സതീശന്‍
സ്കൂള്‍ കലോത്സവം കോഴിക്കോട്ടുകാർ മഹോത്സവമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: കലയുടെയും സാഹിത്യത്തിന്റെയും ബാനർ വെച്ച് ഒരു സംസ്‌കാരത്തെയും അവഹേളിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കലോത്സവം കോഴിക്കോട്ടുകാർ മഹോത്സവമാക്കി മാറ്റി. എല്ലാവരും ഒരുമിച്ച് നിന്നാണ് മേളയെ മനോഹരമാക്കിയത്. കലോത്സവത്തിൽ നിരന്തരം പങ്കെടുത്ത വ്യക്തിയെന്ന നിലയിൽ നഷ്ടബോധത്തിന്റെ ഓർമയാണ് കലോത്സവമെന്നും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് വി ഡി സതീശൻ പറഞ്ഞു.
കലാകിരീടം കോഴിക്കോടിന്
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് ജില്ലക്ക് കിരീടം. 945 പോയിന്റാണ് കോഴിക്കോട് നേടിയത്. 925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് ഇരുപതാം തവണയാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ 446 പോയിന്റ് നേടിയ കോഴിക്കോട് ആണ് ഒന്നാമതുള്ളത്. 443 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 436 പോയിന്റ് നേടിയ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 493 പോയിന്റുള്ള കണ്ണൂരാണ് ഒന്നാമത്. 492 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി. 474 പോയിന്റുള്ള തൃശൂർ ആണ് മൂന്നാം സ്ഥാനത്തുള്ളത്.
156 പോയിന്റ് നേടിയ ആലത്തൂർ ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‌കൂൾ. 142 പോയിന്റ് നേടിയ വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് രണ്ടാം സ്ഥാനവും 114 പോയിന്റുള്ള കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
Adjust Story Font
16