Quantcast

ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ; സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് വി.ഡി. സതീശന്‍

കുഴൽപ്പണ കേസിൽ നിന്ന് തന്നെ രക്ഷിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പിണറായി വിജയന്‍റെ കാലും തൊഴുതു നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Aug 2021 1:04 PM GMT

ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ; സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് വി.ഡി. സതീശന്‍
X

ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കതിരേ ഗൂഢാലോചന നടത്തുന്ന എന്ന വിചിത്രമായ വാദമുന്നയിച്ചു കൊണ്ടാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് സർക്കാർ കടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അതിനുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ലഭിച്ചത്.

തെരെഞ്ഞെടുപ്പിന് മുമ്പ് അന്വേഷണ സംഘം കണ്ടെത്തലുകളിലേക്ക് എത്താതിരിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സത്യാവസ്ഥ അന്വേഷണത്തിലൂടെ തെളിയുന്നത് പ്രതിപക്ഷം കാത്തിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിന് കൃത്യം ഒരുമാസം മുമ്പ് ഈ അന്വേഷണ ഏജൻസികളുടെ അന്വേഷണം ഒരുമിച്ച് നിലക്കുകയാണുണ്ടായത്. ഇത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കുഴൽപ്പണ കേസിൽ നിന്ന് തന്നെ രക്ഷിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പിണറായി വിജയന്റെ കാലും തൊഴുതു നടക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സ്വർണക്കടത്ത് കേസിൽ നിരന്തരം പത്രസമ്മേളനം നടത്തിയിരുന്ന കെ. സുരേന്ദ്രൻ ഇപ്പോൾ എന്താ മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

എന്തുകൊണ്ട് ഒരു സുപ്രഭാതത്തിൽ സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും ഒരു സുപ്രഭാതത്തിൽ എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം അവസാനിപ്പിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് ഹൈക്കോടതിയാണ് സ്റ്റേ പുറപ്പെടുവിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമില്ലെന്ന കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്ന് ഇഡി കോടതിയിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ഇത്തരത്തിലൊരു കമ്മീഷനെ നിയമിച്ചതെന്നും ഇഡി കോടതിയിൽ വാദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർ കക്ഷിയാക്കിയാണ് ഇഡി കോടതിയിൽ ഹർജി നൽകിയിരുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനോടും സന്ദീപ് നായരോടും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇഡി നിർബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പി്ന്നാലെയാണ് സംസ്ഥാന സർക്കാർ കമ്മീഷനെ നിയമിച്ചത്. ഇഡിക്ക് ഇത്തരത്തിലൊരു ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു കോടതിയിൽ സർക്കാർ വാദം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നിരുന്നു. ഡോളർ കടത്ത് കേസിൽ ആറു പ്രതികൾക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന മൊഴിയുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞൻ വഴിയാണ് വിദേശ കറൻസി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.

യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അൽദൗഖി കറൻസി എത്തിച്ചു നൽകി. ശിവശങ്കറിൻറെ നിർദ്ദേശപ്രകാരം സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണൻ എന്ന ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നൽകി. പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്‌കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കർ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികൾക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിക്കറിയില്ലെന്നും ശിവശങ്കർ പറഞ്ഞു.

TAGS :

Next Story