Quantcast

'തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു'; ഗവർണറെ അനുകൂലിച്ച് പ്രതിപക്ഷനേതാവ്

പിൻവാതിൽ നിയമനങ്ങൾ നടത്താൻവേണ്ടിയാണ് ഇഷ്ടക്കാരെ വി.സിമാരാക്കിയത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം സർക്കാർ നിലപാടിന് കൂട്ടുനിന്ന ഗവർണർ തെറ്റ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സതീശൻ പറഞ്ഞു.

MediaOne Logo
തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു; ഗവർണറെ അനുകൂലിച്ച് പ്രതിപക്ഷനേതാവ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുജിസി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വി.സിമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾ നടത്താൻവേണ്ടിയാണ് സ്വന്തക്കാരെയും ഇഷ്ടക്കാരെയും വി.സിമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ഇപ്പോൾ തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു.

യുജിസി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വൈസ് ചാൻസിലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഈ തീരുമാനം എടുത്തതെന്നാണ് മനസിലാക്കുന്നത്. വി.സി നിയമനത്തിലെ യുജിസി മാനദണ്ഡങ്ങൾ വളരെ കൃത്യമാണ്. സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തണം, യുജിസി പ്രതിനിധി വേണം, മൂന്ന് മുതൽ അഞ്ച് വരെ പേരുകൾ നിയമനത്തിനായി ശ്ിപാർശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. എന്നാൽ ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി.സി നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചത്.

സർവകലാശാലയുമായി ബന്ധമുള്ളവരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം പല തവണ ലംഘിച്ചു. ചട്ടവിരുദ്ധമായി ഒരാളെ മാത്രം വി.സി സ്ഥാനത്തേക്ക് ശുപാർശ ചെയ്ത സംഭവങ്ങളുമുണ്ട്. ഗവർണറും സർക്കാരും ഒത്തുതീർപ്പിലായിരുന്ന കാലത്ത് നിയമ വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ അത് തുറന്നുകാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തുലാസിലാക്കിയുള്ള കളികളാണ് ഇരുകൂട്ടരും ചേർന്നു നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവർണർ അംഗീകരിച്ചു. വൈകിയ വേളയിലാണെങ്കിലും ഗവർണർ തെറ്റ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു.

TAGS :

Next Story