'വീണാ ജോർജിനെ മത്സരിപ്പിക്കരുത്'; ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്
ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി

പത്തനംതിട്ട: വീണാ ജോർജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി. കുടുംബപരമായ കാരണങ്ങളാൽ വീണ മാറിനിൽക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഈ വിഷയം ചർച്ചയായി.യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി. ഭർത്താവ് ജോർജ് ജോസഫ് പാർട്ടി നേതാക്കളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു
അതേസമയം, വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന നേതൃത്വമാണ്.2016ലാണ് വീണ സിപിഎം ചിഹ്നത്തിൽ ആറൻമുളയിൽ മത്സരിച്ചത്.2021ലും ഇവിടെ വീണ്ടും ജയിച്ചു.
അതിനിടെ,കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ കേസിൽ കെഎസ്‍യു പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. അതേസമയം, പ്രോസിക്യൂഷൻ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പ്രതിഭാഗത്തിൻ്റെ നിലപാട്.
ഫെബ്രുവരി 25 നാണ് കണ്ണൂരില്‍ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഡിസ്ചാർജ് ചെയ്തിരുന്നു. പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി.
Adjust Story Font
16

