വെഞ്ഞാറമൂട് കൂട്ടക്കൊല; കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തികബാധ്യതയെന്ന് പ്രതിയുടെ മൊഴി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 5 പേരെ അരുംകൊല നടത്തിയ പ്രതി അഫാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.
പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
Adjust Story Font
16

