നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്
കേസിൽ നടൻ ദിലീപും പൾസർ സുനിയും അടക്കം പത്ത് പ്രതികൾ

File photo
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളം ജില്ലാ കോടതി ഇന്ന് വിധി പറയും.അഞ്ചു വർഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ജഡ്ജി ഹണി എം വർഗീസാണ് വിധി പറയുക.കനത്ത സുരക്ഷാ വലയത്തിലാണ് കോടതി.പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. അതിജീവിതയുടെ ശക്തമായ പോരാട്ടത്തിന്റെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നതാണ് ഈ ദിനം. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുകയും ചെയ്തു. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. പള്‍സർ സുനി, നടിയുടെ ഡ്രൈവർ മാർട്ടിന്‍, ബി മണികണ്ഠന്‍, തുടങ്ങി ആകെ പത്ത് പ്രതികളുണ്ട്.
പത്താം പ്രതിയായിരുന്ന വിഷ്ണു മാപ്പുസാക്ഷിയായി. പ്രമുഖ നടീ നടന്‍മാരടക്കം 261 സാക്ഷികളുള്ള കേസില്‍ 28 പേർ മൊഴി മാറ്റി. 142 തൊണ്ടികള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസമെടുത്തു.
ലൈംഗിക പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , അശ്ലീല ചിത്രമെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്.കേസിലെ പ്രതികള്‍ക്കെല്ലാം നേരത്തേ ജാമ്യം ലഭിച്ചിട്ടുണ്ട്.
Adjust Story Font
16

