വീണ്ടും പ്രവർത്തനം ആരംഭിച്ചു; ഫ്രഷ് കട്ടിനെതിരെ നിരാഹാര സമരവുമായി ഇരകൾ
കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്

വയനാട്: താമരശേരി ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ നിരാഹാര സമരവുമായി ഇരകൾ. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. മാലിന്യക്കമ്പനി അടച്ചു പൂട്ടും വരെ നിരാഹാര സമരം തുടരുമെന്നും സമരസമിതി പറഞ്ഞു.
താമരശ്ശേരി അമ്പലമുക്കിലെ സമരപ്പന്തലില്‍ ഇന്ന് രാവിലെ 10 മണി മുതലാണ് ബിജു നിരാഹാരമാരംഭിച്ചത്. എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് നിരാഹാര സമരമാരംഭിച്ചതെന്ന് ബിജു കണ്ണന്തറ പറഞ്ഞു. 'ഒട്ടനവധി സുഹൃത്തുക്കൾ കേസുമായി ബന്ധപ്പെട്ടും സ്വര്യജീവിതം നഷ്ടപെട്ടും ഒളിവിലാണ്. എല്ലാ സാധ്യതകളും അടഞ്ഞ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് പോകുന്നത്.' ബിജു കണ്ണന്തറ പറഞ്ഞു. 'ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഓർഡറുകൾ വാങ്ങിയിരിക്കുന്നത്. ഞങ്ങളുടെ സഹോദരങ്ങളെ തിരിച്ചു കൊണ്ടുവരണം, കമ്പനി അടച്ചുപ്പൂട്ടണം അതിന് അപ്പുറത്തേക്ക് യാതൊരു ആവശ്യവുമില്ല.' ബിജു കൂട്ടിച്ചേർത്തു.
കോടതി ഉത്തരവോടെ കമ്പനി പ്രവർത്തനം പുനരാംരംഭിച്ചതോടെ ദുർഗന്ധം അസഹ്യമായതായി സമരത്തിനെത്തിയവർ പറഞ്ഞു. സമരക്കാർക്കെതിരായ പൊലീസ് വേട്ടയും ജീവിതം ദുസഹമാക്കുകയാണ്. കഴിഞ്ഞ ദിവസം താമരശേരിയിൽ സമരസഹായ സമിതി സംഘടിപ്പിച്ച ഫ്രഷ് കട്ട് വിരുദ്ധ മഹാറാലിയിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരങ്ങളാണ് അണിനിരന്നത്. കമ്പനി അടച്ചുപൂട്ടും വരെസമരം തുടരുമെന്ന നിലപാടിലാണ് ജനങ്ങൾ.
Adjust Story Font
16

