Quantcast

വിസ്‌മയ കേസ്; ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് കിരൺകുമാർ, ഹരജി ഹൈക്കോടതിയിൽ

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Published:

    13 Dec 2022 2:49 AM GMT

വിസ്‌മയ കേസ്; ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് കിരൺകുമാർ, ഹരജി ഹൈക്കോടതിയിൽ
X

കൊല്ലം: കൊല്ലം വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനാമാകുന്നത് വരെ ശിക്ഷാ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാണ് പ്രതിയുടെ ആവശ്യം. ജസ്റ്റിസുമായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ മെയ് 24നാണ് കിരൺകുമാറിനെ കോടതി ശിക്ഷിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് കിരൺകുമാറുള്ളത്.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. 2021 ജൂൺ 21 നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസ്താവുംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരായിരുന്നു കേസിലെ മുഖ്യ സാക്ഷികൾ.

TAGS :

Next Story