അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം, തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നു: വി.എസ് ശിവകുമാര്‍
തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് വ്യക്തിഹത്യ നടത്തുകയാണെന്നും ശിവകുമാർ

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ് ശിവകുമാര്‍. തനിക്കും കുടുംബത്തിനുമെതിരെ ഇടതുപക്ഷം വ്യക്തിഹത്യ നടത്തുകയാണെന്നും കമ്യൂണിറ്റി തിരിച്ച് വ്യാജ വിവരങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. തരംതാഴ്ന്ന രാഷ്ട്രീയത്തിലൂടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും ശിവകുമാര്‍ ആരോപിച്ചു. നോട്ടീസുകള്‍ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
'തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇടതുപക്ഷം വ്യക്തിഹത്യ നടത്തുകയാണ്. കോടതി ക്ലീന്‍ ചിറ്റ് നല്‍കിയ പഴയ കാര്യങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് അധിക്ഷേപിക്കുന്നു. കമ്യൂണിറ്റി തിരിച്ച് വ്യാജവിവരങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ വിതരണം ചെയ്യുന്നു. ഈ വിതരണം ചെയ്യുന്ന നോട്ടീസുകള്‍ക്ക് പ്രസ്സോ അഡ്രസോ ഇല്ല. ഇത് ശരിയായ പ്രവണതയല്ല. തരംതാഴ്ന്ന രാഷ്ട്രീയത്തിലൂടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമം. മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. പത്ത് വര്‍ഷമായി പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ച് കുറ്റം കണ്ടെത്താന്‍ സാധിക്കാതിരുന്നിട്ടും തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുകയാണ്.' ശിവകുമാര്‍ വ്യക്തമാക്കി.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്നും വേദനാജനകമായ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16

