Quantcast

വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് ഇന്ന് യുഡിഎഫ് വേദിയിൽ

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുക

MediaOne Logo

Web Desk

  • Updated:

    2026-02-17 02:29:55.0

Published:

17 Feb 2026 6:30 AM IST

വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് ഇന്ന് യുഡിഎഫ് വേദിയിൽ
X

പാലക്കാട്: വി.എസ് അച്യുതാനന്ദൻ്റെ പിഎ ആയിരുന്ന എ. സുരേഷ് ഇന്ന് യുഡിഎഫ് വേദിയിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുക.

വൈകിട്ട് 5 ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റ് മൈതാനിയിലാണ് പരിപാടി. 13 വർഷം മുൻപ് സിപിഎം പുറത്താക്കിയ സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് യുഡിഎഫ്. നീക്കം. അതിന് മുന്നോടിയായിട്ടാണ് സുരേഷ് യുഡിഎഫ് വേദിയിലെത്തുന്നത്. രാവിലെ 10 മണിക്ക് വി.ഡി സതീശൻ പാലക്കാട്ട് വെച്ച് മാധ്യമങ്ങളെ കാണും. ഇന്നലെ സുരേഷ് കെപിസിസി നേതാക്കൾ എ.സുരേഷുമായി ചർച്ച നടത്തി. കെ.സി വേണുഗോപാലും വി.ഡി സതീശനും സുരേഷുമായി സംസാരിക്കുകയും ചെയ്തു.

പതിനഞ്ചുവര്‍ഷത്തോടൊപ്പം വിഎസിന്‍റെ സന്തത സഹചാരിയായിരുന്നു സുരേഷ്. വി.എസിനൊപ്പം നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നയാളാണ് സുരേഷ്. അതുകൊണ്ട് തന്നെ സുരേഷ് സ്ഥാനാര്‍ഥിയാക്കുമ്പോൾ വി.എസിനെ സ്നേഹിക്കുന്നവരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഉള്ളത്.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ജീവിതാഭിലാഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിക്ക് സുരേഷ് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവിലും പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചുവെന്നും ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും തന്നെ മെമ്പര്‍ഷിപ്പിലേക്ക് തിരിച്ചെടുക്കുന്നതിലുള്ള അയോഗ്യത എന്തായിരുന്നുവെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് 2013ല്‍ സുരേഷിനെ സിപിഎം പുറത്താക്കിയത്.



TAGS :

Next Story