വഖഫ് ജെ.പി.സി റിപ്പോർട്ട് ലോക്സഭയിൽ; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു
രാജ്യസഭ നടപടികൾ പുരോഗമിക്കുകയാണ്

ന്യൂ ഡൽഹി: വഖഫ് ജെ.പി.സി റിപ്പോർട്ട് രാജ്യസഭയ്ക്ക് പിന്നാലെ ലോക്സഭയിലും വെച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് റിപ്പോർട്ട് മേശപ്പുറത്ത് വെച്ചത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ ഇനി മാർച്ച് 10 നാണ് ചേരുക. രാജ്യസഭ നടപടികൾ പുരോഗമിക്കുകയാണ്.
വഖഫ് ബില്ലിനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബില്ലും,റിപ്പോർട്ടും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ജെപിസിയിൽ സമിതി അംഗങ്ങൾക്ക് പോലും അവരുടെ അഭിപ്രായങ്ങൾ പറയുവാൻ സാധിച്ചില്ലെന്നും ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ നിർദേശം ചവറ്റുകുട്ടയിൽ ഇട്ടുവെന്ന് ഹാരീസ് ബീരാൻ എംപി കുറ്റപ്പെടുത്തി.ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വ്യാജ ജെപിസി റിപ്പോർട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് സ്പീക്കർക്ക് നൽകിയിരുന്നു. ഈ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കം.എൻഡിഎ അംഗങ്ങൾ മുന്നോട്ടുവച്ച മാറ്റങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ വിയോജനക്കുറിപ്പു നൽകിയിരുന്നു. മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിതെന്ന് എംപിമാർ വാദിച്ചിരുന്നു. 231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി നൽകിയത്.
ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികളും തള്ളിയിരുന്നു. ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയെന്നും 16 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 എംപിമാർ എതിർത്തുവെന്നും ജെപിസി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു.
Adjust Story Font
16

