നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; 'അവൾക്കൊപ്പം' കാമ്പയിനുമായി ഡബ്ള്യൂസിസി
കോഴിക്കോട് മാനാഞ്ചിറ,കൊച്ചി മറൈൻഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിലാണ് ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിച്ചിരിക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്‍റെ വാർഷിക ദിനമായ ഇന്ന് 'അവൾക്കൊപ്പം' കാമ്പയിനുമായി ഡബ്ള്യൂസിസി. ഇരുട്ടിന്‍റെ മറ നീക്കി വെളിച്ചത്തിൻ്റെ തിരി തെളിക്കുമെന്ന പ്രഖ്യാപനത്തോടെ വിവിധ നഗരങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിക്കും.
കോഴിക്കോട് മാനാഞ്ചിറ,കൊച്ചി മറൈൻഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിലാണ് ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 6 ന് നടക്കുന്ന പരിപാടിയിൽ ദീപങ്ങൾ തെളിയിക്കും. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്.
'2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന തീരുമാനത്തോടെയായിരുന്നു 'അവള്‍ക്കൊപ്പം' എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു. പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യുസിസി അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെയും ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം' -ഡബ്ല്യുസിസി പ്രസ്താവനയില്‍ പറഞ്ഞു.
2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുകയും ചെയ്തു. പ്രമുഖ നടീ നടന്‍മാരടക്കം 261 സാക്ഷികളുള്ള കേസില്‍ 28 പേർ മൊഴി മാറ്റി. 142 തൊണ്ടികള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസമെടുത്തു. ലൈംഗിക പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , അശ്ലീല ചിത്രമെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്.കേസിലെ പ്രതികള്‍ക്കെല്ലാം നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി. കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരുന്നു. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ടായിരുന്നു. ആലുവ പാലസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയിൽ മോചിതനായത്. അറസ്റ്റിൽ തൊട്ടു പിന്നാലെ താരസംഘടന 'അമ്മ' ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

