ബജറ്റിലുള്ളത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രം: വെൽഫെയർ പാർട്ടി
സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെ യാഥാർഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്നതിൽ ബജറ്റ് പരാജയമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വിഭവസമാഹരണത്തിന് വ്യക്തമായ വഴികളില്ലാതെയാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്. കടത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട ബജറ്റാണിതെന്നും സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെ യാഥാർഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്നതിൽ ബജറ്റ് പരാജയമാണെന്നും റസാഖ് പാലേരി പറഞ്ഞു.
ഈ വർഷം മാത്രം 17,000 കോടി രൂപയുടെ കുറവ് വരുമാനത്തിലുണ്ടായിട്ടും കടമെടുപ്പിനെ ആശ്രയിച്ച് മാത്രം വീണ്ടും വാഗ്ദാനങ്ങൾ നൽകുന്നത് സർക്കാരിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നതാണ്. കിഫ്ബി വഴി 96,554 കോടിയുടെ പദ്ധതികൾ അനുവദിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 24,734 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കിയത്. ഇത് തെളിയിക്കുന്നത് വാഗ്ദാനങ്ങളിലെയും അവകാശവാദങ്ങളിലെയും കാപട്യമാണ്. അദ്ദേഹം പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണ്. ബജറ്റിലെ ആശ്വാസ പ്രഖ്യാപനങ്ങളിൽ പലതിനും കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ജനകീയ മുന്നേറ്റങ്ങളുമായും സമരങ്ങളുമായും ബന്ധമുണ്ട്. ന്യായമായ വിവിധ ആവശ്യങ്ങൾ മുൻനിർത്തി ജനങ്ങൾ സർക്കാരിനെ സമീപിച്ചപ്പോൾ അത്തരം ആവശ്യങ്ങളോട് മുഖം തിരിക്കുകയും പലപ്പോഴും സമരങ്ങളെയും കൂട്ടായ്മകളെയും അപകീർത്തിപ്പെടുത്തുകയും ചെയ്തവരാണ് ഇടതുസർക്കാറെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.
Adjust Story Font
16

