Quantcast

ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണം - സുബ്രമണി അറുമുഖം

'വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ടഭേദഗതി പിൻവലിക്കുക,ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക' എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

MediaOne Logo

Web Desk

  • Published:

    12 Oct 2023 1:19 PM GMT

ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണം - സുബ്രമണി അറുമുഖം
X

തിരുവനന്തപുരം: ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം. 'വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ടഭേദഗതി പിൻവലിക്കുക,ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക' എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ കൃഷിക്കാരുടെ പേരിൽ വൻകിട കയ്യേറ്റക്കാരെ വെള്ളപൂശാനും രക്ഷപ്പെടുത്തിയെടുക്കാനുമായി നടത്തുന്ന ആസൂത്രിത നീക്കമായേ കേരളത്തിലെ പുതിയ ഭൂപതിവ് ചട്ട ഭേദഗതിയെ മനസ്സിലാക്കാൻ കഴിയൂ. നേരത്തെ കേരള ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട കൃഷിക്ക് മാത്രം ഉപയുക്തമാക്കണമെന്ന കർശന നിയമം ഉണ്ടായിരുന്ന തോട്ടഭൂമിയുടെ 5% കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ഭേദഗതി മുൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തവരാണ് കേരളത്തിലെ ഇടതുപക്ഷം. രവീന്ദ്രൻ പട്ടയങ്ങൾ പോലെയുള്ള വ്യാജ പട്ടയങ്ങൾ മുൻ എല്‍.ഡി.എഫ് സർക്കാർ റദ്ദ് ചെയ്തിരുന്നു. എന്നാൽ അത്തരം വ്യാജ പട്ടയങ്ങൾക്കും നിയമസാധുത നൽകാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.

ഇപ്പോൾ പാസാക്കിയ നിയമഭേദഗതിയിലൂടെ സർക്കാരിന് ചട്ടങ്ങൾ ഇഷ്ടാനുസരണം നിർമ്മിക്കാനുള്ള അവസരം ഒരുങ്ങുകയാണ്. ഈ അധികാരം വിനിയോഗിക്കുക സ്വാഭാവികമായും ഉദ്യോഗസ്ഥരായിരിക്കും. അവരുടെ ഇഷ്ടാനുസരണം ഭൂമികയ്യേറ്റങ്ങൾ ക്രമപ്പെടുത്തുന്ന അവസ്ഥയുണ്ടാവുകയും ഇത് ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിക്ക് വഴിവെക്കുകയും ചെയ്യും. ആദിവാസി ഭൂമികളിലുൾപ്പെടെയുള്ള കയ്യേറ്റങ്ങൾക്ക് വരെ നിയമസാധുത നൽകപ്പെടുന്ന മുൻസാഹചര്യങ്ങൾ കൂടുതൽ ഗുരുതരമായി ആവർത്തിക്കുന്നതിനും ഈ ഭേദഗതി കാരണമാകും. - അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐകകണ്ഠേന പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ഭൂമി കയ്യേറിയവർക്കും പട്ടയ ഭൂമിയിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കും നിയമ പരിരക്ഷ നൽകാനുള്ള ശ്രമമാണെന്ന് ധർണ്ണയിൽ സംസാരിക്കവേ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കാർഷികാവശ്യത്തിന് പതിച്ചു നൽകിയ ഭൂമി മുറിച്ചുവാങ്ങി അനധികൃതമായ പലതരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ഹൈക്കോടതി അടക്കം ശരിവെച്ച കാര്യമാണ്. ഇക്കാര്യങ്ങൾ പരിശോധിച്ചു നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന കോടതി നിർദ്ദേശത്തെ മറികടക്കാൻ വേണ്ടിയാണ് ഇപ്പോൾ നിയമ ഭേദഗതിക്ക് സർക്കാർ തുനിഞ്ഞത്. 1960 ലെ ഭൂപതിവ് നിയമത്തെ അട്ടിമറിക്കുന്നതാണ് പുതിയ പരിഷ്കരണം. പ്രസ്തുത നിയമപ്രകാരം പട്ടയഭൂമി വകമാറ്റി ഉപയോഗിക്കാൻ പാടില്ല എന്നതിനാൽ സി.പി.എം ഓഫീസ് ഉൾപ്പെടെയുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തന്നെ തടഞ്ഞിരുന്നു. ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതി നശിപ്പിച്ചു കൊണ്ട് പരിസ്ഥിതി ലോല പ്രദേശങ്ങളിലുൾപ്പെടെ റിസോർട്ടുകളും മറ്റു കെട്ടിടങ്ങളും പണിത പട്ടയ മാഫിയകളെ തൃപ്തിപ്പെടുത്താനും സഹായിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

അതേസമയം പട്ടയ ഭൂമിയിൽ കൃഷി നടത്തുന്ന സാധാരണക്കാരായ കർഷകർ നിർമ്മിച്ച വീടുകൾ പോലെയുള്ള ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകണം. എന്നാൽ അതിൽ പോലും വൻ തുക പിഴ ഈടാക്കി കൃഷിക്കാരെ ബുദ്ധിമുട്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.

ശ്രീരാമൻ കൊയ്യോൻ, സന്തോഷ് പെരുമ്പട്ടി, വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വൈസ് പ്രസിഡണ്ട് കെ എ ഷെഫീക്ക്, സെക്രട്ടറി ജ്യോതിവാസ് പറവൂർ, ജില്ലാ വൈസ് പ്രസിഡണ്ട് മധു കല്ലറ എന്നിവർ സംസാരിച്ചു.

TAGS :

Next Story