വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാനരഹിതം; സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് വിസ്ഡം ജനറൽ കൗൺസിൽ
സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം.

കോഴിക്കോട്: ഇസ്‌ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കാജനകമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ. മുസ്‌ലിം സമുദായം അനർഹമായത് നേടിയെടുത്തു എന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്.
ജസ്റ്റിസ് സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിൽ രൂപം നൽകിയ പാലോളി കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടും. കേരളത്തിലെ മുസ്‌ലിം സമൂഹത്തിൻ്റെ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, സാമൂഹിക സ്ഥിതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി സർക്കാർ ധവളപത്രമിറക്കി ആരോപണങ്ങൾക്ക് അറുതി വരുത്തണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം. ഇത്തരം പരാമർശങ്ങൾ മതനിരപേക്ഷ സമൂഹത്തിൻ്റെ തകർച്ചയ്ക്ക് ഇടയാക്കുമെന്നത് സമൂഹം ഗൗരവമായി കാണണം. വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
Adjust Story Font
16

