'ദിലീപിന് അനുകൂലമായി പറഞ്ഞാൽ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും വാങ്ങിതരാമെന്ന് പറഞ്ഞു'; നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിൻസ്
മൊഴി കൊടുത്തപ്പോൾ പ്രോസിക്യൂട്ടർ ഒഴികെ എല്ലാവരും പരിഹസിച്ച് ചിരിച്ചെന്ന് ജിന്‍സ് മീഡിയവണിനോട് പറഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നൽകിയാൽ 25 ലക്ഷം രൂപയും അഞ്ച് സ്ഥലവും നൽകാമെന്ന് വാഗ്ദാനം നൽകിയെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിൻസ് എന്ന ജിൻസൺ.താൻ മൊഴി കൊടുത്തപ്പോൾ പ്രോസിക്യൂട്ടർ ഒഴികെ എല്ലാവരും പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തതെന്ന് ജിന്‍സ് മീഡിയവണിനോട് പറഞ്ഞു.
'വെറുതെ സത്യം വിളിച്ചുപറയുക എന്നതല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് അന്ന് തന്നെ ധാരണയുണ്ടായിരുന്നു.എന്നാൽ അതിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. സൗഹൃദപരമായ രീതിയിൽ ഭീഷണിയുണ്ടായി. ദിലീപിനെതിരെ നിൽക്കരുത് എന്ന് രാമൻപിള്ള വക്കീൽ വഴി പറഞ്ഞു എന്ന രീതിയിലാണ് അന്ന് പറഞ്ഞത്. തുടരന്വേഷണം വരികയാണെങ്കിൽ എന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹകരണവും ഉണ്ടാകും.കൊക്കിന് ജീവനുണ്ടെങ്കിൽ ഞാൻ സഹകരിക്കും. എനിക്ക് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതും കണ്ണുകൊണ്ട് കണ്ട കാര്യങ്ങളും ഞാൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്'. ജിന്‍സ് പറഞ്ഞു.
അതേസമയം, നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
കോടതിക്ക് പുറത്ത് കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത് പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പ്രതികരിച്ചു.ഏഴാം പ്രതി ചാർളി തോമസ്, മേസ്തിരി സനില്‍, ശരത് ജി നായർ എന്നിവരെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
Adjust Story Font
16

