'വര്‍ക്കലയിലുണ്ടായത് എന്റെ മകൾക്കു നേരെയുണ്ടായ ആക്രമണത്തിന് സമാനം, സ്ത്രീകൾക്ക് ട്രെയിനിൽ സുരക്ഷയില്ല'; സൗമ്യയുടെ അമ്മ
'സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു'

തിരുവനന്തപുരം:തന്റെ മകൾക്കുനേരെയുണ്ടായ ആക്രമണത്തിന് സമാനമാണ് വർക്കലയിലുണ്ടായതെന്ന് ട്രെയിൻ യാത്രക്കിടെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. 15 വർഷമായി സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത് എന്നുള്ള ആവശ്യം ഉന്നയിക്കുന്നു. പക്ഷേ ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല. സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും സുമതി പറഞ്ഞു.
'ലേഡീസ് കമ്പാർട്ട്മെൻ്റിലും, ജനറൽ കമ്പാർട്ട്മെൻ്റിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷയില്ല. ഇനിയൊരു സൗമ്യ ഉണ്ടാകരുത്.അതിന് വേണ്ട നടപടികള്‍ റെയില്‍വെ അടിയന്തരമായി എടുക്കണം.വെറുതെ വാക്കുകൊണ്ട് പറഞ്ഞുകൊണ്ടതുകൊണ്ട് കാര്യമില്ല.പക്ഷേ ചെയ്തു കാണിക്കണം'. സുമതി പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് മദ്യപൻ 19കാരിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. പാലോട് സ്വദേശിയായ ശ്രീക്കുട്ടി 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ പറഞ്ഞു.ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ തള്ളിയിട്ടിരുന്നു. എന്നാല്‍ യാത്രക്കാരിലൊരാളാണ് ഈ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.പിന്നാലെ പ്രതിയ യാത്രക്കാര്‍ പിടിച്ചുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
സുരേഷ് സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു. സുരേഷ് കുമാറിനെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തമ്പാനൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്. ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ശ്രീകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടു.പ്രകോപനത്തിനു കാരണം വഴിമാറി കൊടുക്കാത്തതെന്നും പൊലീസ് എഫ്ഐആറില്‍ പറയുന്നു.
Adjust Story Font
16

