'സാദിഖലി തങ്ങള്‍ക്കെതിരെ പൊതുജനമധ്യത്തില്‍ സംസാരിച്ചയാളാണ് ഫാത്തിമ തഹ്ലിയ,എന്തും പറയാമെന്നതാണോ സ്ഥാനാര്‍ഥികളുടെ യോഗ്യത'; നൂര്‍ബിന റഷീദ്
എന്തിനാണ് വനിതാ ലീഗ് എന്ന ചോദ്യം ബാക്കിയാകുന്നെന്നും നൂർബിന പറഞ്ഞു

തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിക്കുന്നു.
'സാദിഖലി ശിഹാബ് തങ്ങളെ ഉൾപ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ. അവരെ സ്ഥാനാർഥി ആക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.തങ്ങള്‍ സ്വമനസാലെയാണ് ഫാത്തിമ തെഹ്ലിയയെ പ്രഖ്യാപിച്ചതെന്ന് തോന്നുന്നില്ല. ജനമധ്യത്തിലാണ് തങ്ങള്‍ക്കെതിരെ സംസാരിച്ചത്. എന്തും പറയാവുന്നതാണ് യോഗ്യതയെന്ന് പുതിയ തലമുറ ചിന്തിച്ചേക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ വന്ന രണ്ടു വനിതകളിലൊന്ന് യൂത്ത് ലീഗിന്‍റെ മുഖവും മറ്റൊന്ന് മുസ്‍ലിം ലീഗിന്‍റെ ദേശീയ അസി.സെക്രട്ടറിയുമാണ്. രണ്ടുപേരും എങ്ങനെയാണ് പാര്‍ട്ടിക്ക് പ്രവര്‍ത്തിച്ചത് എന്നറിയില്ല. എന്‍റെ കൂടെ മത്സരിച്ച് തോറ്റ എല്ലാ പുരുഷന്മാര്‍ക്കും ഇത്തവണയും അവസരം നല്‍കിയിട്ടുണ്ട്. വിമര്‍ശിക്കുന്നതും, എന്തും പറയാമെന്നതുമാണ് സ്ഥാനാര്‍ഥികളുടെ യോഗ്യത. വളരെ അടുക്കും ചിട്ടയോടും പ്രവര്‍ത്തിച്ചുവരികയാണ് വനിതാ ലീഗ്. വിദ്യാസമ്പന്നരും പ്രവര്‍ത്തന പരിചയമുള്ള നിരവധി പേര്‍ വനിതാ ലീഗിലുണ്ട്. വനിതാ ലീഗിന് അർഹമായ സീറ്റ് നൽകിയില്ലെന്നും ജയന്തി രാജൻ സ്ഥാനാർഥിയായായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.എന്തിനാണ് വനിതാ ലീഗ് എന്ന ചോദ്യം ബാക്കിയാകുന്നെന്നും നൂർബിന പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന്‍റെ രണ്ട് വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹലിയയുമാണ് മത്സരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു.
Adjust Story Font
16

