'സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ അവഗണിച്ചു, തലമുറമാറ്റം സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണോ?'; എതിര്‍പ്പ് കടുപ്പിച്ച് നൂര്‍ബിന റഷീദ്
ഫാത്തിമ തഹ്‌ലിയ ഒന്നും വനിതാ ലീഗിന്റെ മുഖമല്ലെന്നും അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിക്കുന്ന സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും നൂര്‍ബിന പറഞ്ഞു

കോഴിക്കോട്: ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി കടുപ്പിച്ച് വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ അവഗണിച്ചെന്നും തലമുറമാറ്റം പുരുഷന്മാര്‍ക്ക് ബാധകമല്ലേയെന്നും നൂര്‍ബിന ചോദിച്ചു. ഫാത്തിമ തഹ്‌ലിയ ഒന്നും വനിതാ ലീഗിന്റെ മുഖമല്ലെന്നും അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിക്കുന്ന സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും നൂര്‍ബിന പറഞ്ഞു.
'ഫാത്തിമ തഹ്‌ലിയയെന്ന വ്യക്തിയെ അല്ല ഞങ്ങള്‍ എതിര്‍ക്കുന്നത്. വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നത്. വനിതാ ലീഗിലെ അംഗങ്ങളെല്ലാം വളരെ പാവങ്ങളാണ്. അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നാണ് പറയാനുള്ളത്. തലമുറമാറ്റം സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണോ എന്ന ചോദ്യചിഹ്നം വനിതാ ലീഗിന് വേണ്ടി ഞാന്‍ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. വീണ്ടും പറയുന്നു, നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല ഞാന്‍ സംസാരിക്കുന്നത്. സംഘടനയ്ക്ക് അകത്തെ അണികള്‍ നേരിടുന്ന വേദന പൊതുസമൂഹവുമായി പങ്കുവെച്ചിട്ടില്ലെങ്കില്‍ എന്നെ സ്ഥാനത്തിരുത്തിയവരോട് കാണിക്കുന്ന അനീതിയാണ്. പ്രസ് മീറ്റ് നടത്തി പരസ്യമായി തങ്ങളെ അധിക്ഷേപിച്ച ഒരു കീഴ്‌വഴക്കം നമ്മുടെ മുന്‍പിലുണ്ടല്ലോ. ഞാനതൊന്നും അല്ലല്ലോ ചെയ്യുന്നത്'. നൂര്‍ബിന പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെയും നൂര്‍ബിന രംഗത്തെത്തിയിരുന്നു. സാദിഖലി തങ്ങളെ ഉള്‍പ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്‌ലിയയെന്നും ഇവരെ സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്നും നൂര്‍ബിന ഇന്നലെ ചോദിച്ചിരുന്നു.
Adjust Story Font
16

